എഐ ക്യാമറ ഉപയോഗിച്ച് ആൾക്കൂട്ട ദുരന്തം ഒഴിവാക്കാം; പദ്ധതിയുമായി കോഴിക്കോട് എൻഐടി

കോഴിക്കോട്: എത്ര വലിയ ആൾക്കൂട്ടത്തെയും നിയന്ത്രണത്തിൽ നിർത്തി വലിയ അപകടങ്ങൾ ഒഴിവാക്കാന്‍ കഴിയുന്ന ക്യാമറകളുമായി കോഴിക്കോട് എൻഐടി. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകളാണ് ഇത്തരം നിരീക്ഷണം നടത്തുക. ആൾക്കൂട്ടം എത്ര വലുതായാലും അവരെ നിർമിതബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ക്യാമറയിലൂടെ നിരീക്ഷിച്ച് അസ്വാഭാവിക നീക്കങ്ങൾ വിലയിരുത്തി ദുരന്തങ്ങൾ തടയാൻ സഹായിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി).കേന്ദ്ര സർക്കാരിൽനിന്ന് ലഭിച്ച 40 ലക്ഷത്തിൽനിന്ന് 21 ലക്ഷംരൂപ വിനിയോഗിച്ചാണ് പദ്ധതി തുടങ്ങിയതെന്ന് എൻഐടി അധികൃതര്‍ പറഞ്ഞു
ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ളയിടങ്ങളിൽ സ്ഥാപിക്കുന്ന സിസിടിവി ക്യാമറകളും ഡ്രോൺ ക്യാമറകളും നിശ്ചിത അൽഗോരിതത്തിലൂടെ വിശകലനം ചെയ്ത് എഐ സംവിധാനം വിനിയോഗിച്ച് അപഗ്രഥിക്കും. ദുരന്തങ്ങൾ തിരിച്ചറിഞ്ഞ് ഫയർഫോഴ്‌സ്, പോലീസ്, ജില്ലാ ഭരണകൂടം തുടങ്ങിയവരെ നിമിഷങ്ങൾകൊണ്ട് അറിയിക്കാനാകും.ഒരു റോഡിൽ, അല്ലെങ്കിൽ നിശ്ചിത വിസ്തൃതിയുള്ള സ്ഥലത്ത് പരമാവധി എത്രപേർക്ക് സ്വസ്ഥമായി ചെലവിടാമെന്ന് തുടങ്ങി ഏത് ഘട്ടത്തിൽ അത് തിക്കും തിരക്കുമാകുമെന്നും ആൾക്കൂട്ട ദുരന്തമാകുമെന്നും ഇതിലൂടെ വിശകലനം ചെയ്യാനാകും.
ജനത്തിരക്കേറിയ റോഡിലുണ്ടാകുന്ന അഗ്‌നിബാധ ഉൾപ്പെടെയുള്ള എന്ത് അസ്വാഭാവിക നീക്കവും ഇതിലൂടെ കണ്ടെത്താനാകുമെന്ന് പദ്ധതി നടപ്പാക്കുന്ന എൻഐടി ആർക്കിടെക്ചർ ആൻഡ് ടൗൺ പ്‌ളാനിങ് വിഭാഗം അസി. പ്രൊഫസർ ഡോ.പി. ബിമൽ പറഞ്ഞു.
യുപിയിലെ വാരാണസി, കോഴിക്കോട് മിഠായിത്തെരുവ്, എൻഐടി കാമ്പസ് എന്നിവിടങ്ങളിൽ പ്രാഥമിക പരീക്ഷണം നടത്തി. റിയൽ ടൈം പ്രവർത്തനം തിരക്കേറിയ കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് വേദിയിൽ നടത്താനാണ് തീരുമാനം.








0 comments