print edition മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്‌ക്ക് അധിക്ഷേപം ; ദീപ ജോസഫിനെ കുടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയയായ പെൺകുട്ടിയെ ഹീനമായ ഭാഷയിൽ അധിക്ഷേപിച്ച അഭിഭാഷക ദീപ ജോസഫിനെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി. സമൂഹ മാധ്യമത്തില്‍ ദീപ ഉപയോഗിച്ച വാക്കുകള്‍ ഞെട്ടിപ്പിച്ചെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യഅതിജീവിതയെ അപമാനിച്ചതിനാണ് പൊലീസ് ദീപയ്‌ക്കെതിരെ കേസെടുത്തത്. അറസ്റ്റ് തടയണമെന്ന ദീപ ജോസഫിന്റെ ഹര്‍ജിയും ബെഞ്ച് തള്ളി.
‘അഭിഭാഷകയായിട്ടും ഇത്തരം ഭാഷയോണോ നിങ്ങൾ ഉപയോഗിക്കുന്നത്. ആ വാക്കുകൾ തങ്ങൾ ഇവിടെ ആവർത്തിക്കണോ. ഒരു പുരുഷനായിരുന്നെങ്കിൽ നിങ്ങളെ ഉടൻ അറസ്‌റ്റ് ചെയ്യിക്കുമായിരുന്നു. കേസിലെ പ്രതിയുടെ പബ്ലിക് അഡ്വക്കേറ്റാണോ നിങ്ങൾ’–ചീഫ് ജസ്‌റ്റിസ് രോഷം കൊണ്ടു. ജാമ്യം വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും കുറ്റം ചെയ്തുവെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടാമെന്നും ദീപ പറഞ്ഞെങ്കിലും കോടതി ഗൗനിച്ചില്ല. ദീപയുടെ ഹർജിക്കെതിരെ അതിജീവിത തടസ്സഹർജി നൽകിയിരുന്നു. അപേക്ഷയെ സംസ്ഥാന സർക്കാരും ശക്തമായി എതിർത്തു.











0 comments