ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബ ഹസൻ നാളെ പൊലീസിന് മൊഴി നൽകും

ടിനി ടോം , അൻസിബ ഹസൻ
കൊച്ചി: നടനും 'അമ്മ' മുൻ ഭാരവാഹിയുമായ ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബ ഹസൻ നാളെ പൊലീസിന് മുന്നിൽ മൊഴി നൽകും. കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് അൻസിബ ഹാജരാകുക. കേസിൽ മൊഴി രേഖപ്പെടുത്താൻ ഇന്ന് ഹാജരാകാനാണ് പൊലീസ് നിർദ്ദേശിച്ചിരുന്നതെങ്കിലും അസൗകര്യങ്ങൾ ഉള്ളതിനാൽ നടപടികൾ നാളത്തേക്ക് മാറ്റുകയായിരുന്നു.
താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ജനാധിപത്യവിരുദ്ധമായ നിലപാടുകൾക്കും വേട്ടയാടലുകൾക്കുമെതിരെ ഈ മാസം ഒന്നാം തീയതിയാണ് അൻസിബ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് വ്യക്തമാക്കിയാണ് താരം രംഗത്തെത്തിയത്. ടിനിയുടെ ഡ്രൈവറെ താൻ മതംമാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വ്യാജവും വർഗീയച്ചുവയുള്ളതുമായ പ്രചാരണങ്ങൾ വഴി തന്നെയും കുടുംബത്തെയും വേട്ടയാടാൻ ബോധപൂർവ്വമായ ശ്രമം നടന്നതായി അൻസിബ ആരോപിക്കുന്നു. കടുത്ത മാനസിക പീഡനത്തിനാണ് താൻ ഇരയായതെന്നും ടിനി ടോമിൻ്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും പരാതിയിലുണ്ട്.
വിവാദങ്ങൾക്ക് പിന്നാലെ അൻസിബ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അൻസിബയുടെ രാജിയെന്ന് സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ ചൂണ്ടിക്കാട്ടിയെങ്കിലും, ടിനി ടോമിന്റെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ വേട്ടയാടലും മാനസിക പീഡനവുമാണ് തന്നെ രാജിയിലേക്ക് നയിച്ചതെന്ന് അൻസിബ പിന്നീട് തുറന്നടിക്കുകയായിരുന്നു.









0 comments