ad
Deshabhimani

ചിരിയുടെ 'ആശാന്' വിട നൽകി കേരളം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം

salim kumar
വെബ് ഡെസ്ക്

Published on Jun 07, 2026, 03:47 PM | 1 min read

കൊച്ചി: ഒരു ചിരിക്കാലത്തിന്റെ ഓർമകൾ മലയാളിക്ക് സമ്മാനിച്ച് പ്രിയ നടൻ സലിം കുമാർ യാത്രയായി.പറവൂർ കേസരി ബാലകൃഷ്ണ പിള്ള ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം പറയകാട് ആലുംമാവിലെ വീടായ ലാഫിങ് വില്ലയിൽ വൈകിട്ട് 3.30ന് ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മതപരമായ എല്ലാ ചടങ്ങുകളും ഒഴിവാക്കിയാണ് മൃതദേഹം സംസ്കരിച്ചത്.


ഉച്ചയ്ക്ക് 2.30 വരെ നീണ്ട പൊതുദർശന ചടങ്ങിലേക്ക് നാടാകെ ഒഴുകിയെത്തി. സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും, 'താര' സംഘടനയായ അമ്മയ്ക്ക് വേണ്ടി നടൻ ജയറാമും കുക്കു പരമേശ്വരനും പറവൂരിലെത്തി അന്തിമോപചാരമർപ്പിച്ചു.


കരൾ രോഗത്തെത്തുടർന്ന്‌ ശനിയാഴ്ച രാത്രിയാണ്‌ സലിം കുമാർ അന്തരിച്ചത്. കരൾ രോഗത്തെത്തുടർന്ന്‌ ചികിത്സയിലും വിശ്രമത്തിലുമായിരുന്നതിനാൽ ഏറെക്കാലമായി സിനിമാരംഗത്ത്‌ സജീവമായിരുന്നില്ല. അസുഖം മൂർഛിച്ചതിനെ തുടർന്ന്‌ ജൂൺ ആറുമുതൽ ഇടപ്പള്ളി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.


മിമിക്രിവേദിയിൽ തിളങ്ങി ഹാസ്യപ്രധാനമായ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സലിംകുമാർ അഭിനയത്തികവിലൂടെ അവിസ്‌മരണീയമാക്കിയ കഥാപാത്രങ്ങളും ഏറെ. മൂന്ന്‌ പതിറ്റാണ്ട്‌ നീണ്ട സിനിമാ ജീവിതത്തിനിടെ 280ഓളം ചിത്രങ്ങളിൽ വേഷമിട്ടു. മൂന്ന്‌ സിനിമകൾ സംവിധാനംചെയ്‌തു. നിരവധി ജനപ്രിയ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചു.


സ്വന്തമായി മിമിക്രി, നാടക ട്രൂപ്പുകളും നടത്തി. 2010 ൽ പ്രധാനവേഷമിട്ട്‌ പുറത്തിറങ്ങിയ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട്‌ (മികച്ച രണ്ടാമത്തെ നടൻ), അയാളും ഞാനും തമ്മിൽ (ഹാസ്യനടൻ), കറുത്ത ജൂതൻ (മികച്ച കഥ) എന്നീ ചിത്രങ്ങളിലൂടെയും സംസ്ഥാന പുരസ്‌കാരങ്ങൾ നേടി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home