താൻ പ്രചോദനം ഉൾക്കൊണ്ടത് ഹിറ്റ്ലറിൽ നിന്ന്; വിവാദ പരാമര്‍ശവുമായി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: ജൂതവംശഹത്യക്ക് നേതൃത്വം നൽകിയ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‍ലറിൽ നിന്ന് താൻ പ്രചോദനം ഉൾക്കൊണ്ടെന്ന കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദമാകുന്നു. സർക്കാർ ഭൂമിയും തണ്ണീർത്തടങ്ങളും കയ്യേറുന്നവർക്കെതിരെ നടപടിയെടുക്കാൻ എന്ന പേരില്‍ രൂപീകരിച്ച ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിയുടെ (HYDRAA- ഹൈഡ്ര) പേരും ആശയവും ഹിറ്റ്ലറിൽ നിന്ന് ഉൾക്കൊണ്ടെതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
'ഹിറ്റ്‌ലർക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കാണ് ഹൈഡ്ര. ആരെയും കൊലപ്പെടുത്താൻ ശേഷിയുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രഹസ്യസംഘത്തിന്റെ പേരും ഹൈഡ്ര എന്നായിരുന്നു. ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹൈഡ്ര എന്ന് പേരിട്ടത്'- രേവന്ത് റെഡ്ഡി പറഞ്ഞു. ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാമിനോട് സംസാരിക്കവെയാണ് രേവന്ത് റെഡ്ഡി തന്റെ ഹിറ്റലർ സ്നേഹം തുറന്നു പറഞ്ഞത്.
കോൺഗ്രസ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിആർഎസും ബിജെപിയും വിമർശനങ്ങളുമായി രംഗത്തെത്തി.മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഏകാധിപത്യ മനോഭാവത്തിന്റെ സൂചനയാണെന്ന് പാർടികൾ ആരോപിച്ചു.
2024 ജൂലൈയിലാണ് തെലങ്കാന സർക്കാർ 'ഹൈഡ്ര' രൂപീകരിച്ചത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെന്ന പേരില്‍ ഹൈഡ്രയുടെ നേതൃത്വത്തില്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരെ വിവാദം ശക്തമാകുമ്പോഴും ഇതിനെ ന്യായീകരിക്കുകയാണ് രേവന്ത് റെഡ്ഡി.










0 comments