തീവണ്ടിക്ക് കല്ലെറിഞ്ഞത് ഐപിഎല്ലിൽ ചെന്നൈ ടീം തോറ്റ സങ്കടത്തിൽ; പ്രതിയുടെ കുറ്റസമ്മതം

കല്ലേറിൽ പരിക്കേറ്റ യുവതി ചികിത്സയിൽ(ഇടത്, മുകളില്‍)പ്രതി കൃഷ്ണകുമാർ(ഇടത്, താഴെ) പ്രതീകാത്മക എഐ ചിത്രം (വലത്)
കോഴിക്കോട്: തീവണ്ടിക്ക് കല്ലെറിഞ്ഞത് ഐപിഎല്ലിൽ ചെന്നൈ ടീം തോറ്റുപോയതിന്റെ മനോവിഷമത്തിലെന്ന് കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ കുറ്റസമ്മതം. കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പത്ത് മാസം ജയിൽവാസം കഴിഞ്ഞെത്തിയ ആളാണ് കൃഷ്ണകുമാർ.
മഹേന്ദ്രസിങ് ധോനിയുടെ കടുത്ത ആരാധകനായ കൃഷ്ണകുമാർ, ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റതോടെ വിട്ടീൽ നിന്ന് വഴക്കുണ്ടാക്കി പുറത്തിറങ്ങി. തുടർന്ന് റെയിൽപാളത്തിന് അരികിലേക്ക് എത്തിയ ഇയാൾ കല്ലെടുത്ത് ട്രെയിനിന് നേരെ എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.
കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് കൃഷ്ണകുമാർ കല്ലെറിഞ്ഞത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം.ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്ക് (22) കല്ലേറിൽ സാരമായി പരിക്കേറ്റു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയ്ക്ക് രണ്ട് പല്ലുകളും നഷ്ടമായി. ചുണ്ടിനും മുറിവേറ്റിരുന്നു. തുടർന്ന് ആർപിഎഫും പൊലീസും നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണകുമാർ പിടിയിലായത്.










0 comments