വാതക ശ്‌മശാനത്തിൽ കർപ്പൂരം കത്തിച്ചപ്പോൾ തീപടർന്നു; മൂന്നുപേർക്ക് പരിക്ക്

Screengrab
റാന്നി: വാതക ശ്‌മശാനത്തിൽ വയോധികയുടെ മൃതശരീരം സംസ്‌കരിക്കാൻ തുടങ്ങുമ്പോൾ തീ പടർന്ന് ബന്ധുക്കളടക്കം മൂന്നുപേർക്ക് പരിക്ക്. ശ്‌മശാനത്തിലെ ജീവനക്കാർ അലക്ഷ്യമായി ഗ്യാസ് തുറന്നുവിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. തിങ്കൾ പകൽ ഒന്നിന് പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കൽ പൊതുശ്‌മശാനത്തിലാണ് സംഭവം.
റാന്നി തോട്ടമൺ മേപ്പുറത്ത് പരേതനായ രാജൻ നായരുടെ ഭാര്യാമാതാവ് ജാനകിയമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം ശ്‌മശാനത്തിനുള്ളിലേക്ക് വച്ചശേഷം ചെറുമകൻ ജിജോ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ശ്‌മശാനത്തിനുള്ളിൽനിന്നും ആളിപ്പടർന്ന് പുറത്തേക്കുവന്നത്. ജാനകിയുടെ ചെറുമക്കളായ റാന്നി തോട്ടമൺ മേപ്പുറത്ത് രാജേഷ്, പുതമൺ പുത്തൻപുരയ്ക്കൽ ജിജോ, ഇവരുടെ സുഹൃത്ത് പ്രദീപ് എന്നിവർക്കാണ് പരിക്ക്. രാജേഷിന് കാലിനാണ് പരിക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.











0 comments