അനിശ്ചിതത്വം തുടരുന്നു: അബ്ദുൾ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്‌ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. റഹീമിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയും പരിഗണിച്ചില്ല. വധശിക്ഷ റദ്ദ് ചെയ്തതിന് ശേഷം പത്താം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 11നാണ് സിറ്റിങ് ആരംഭിച്ചത്. ജയിലിൽനിന്ന് അബ്ദുൽ റഹീം, പ്രതിഭാഗം അഭിഭാഷകരായ ഒസാമ അൽ അമ്പർ, ഡോ. റെന, ഇന്ത്യൻ എംബസി പ്രതിനിധി സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഓൺലൈനിൽ ഹാജരായി. 2006 നവംബർ 28ന് 26-ാം വയസിൽ റിയാദിലെത്തിയ അബ്‌ദുൾ റഹീം, ഡിസംബർ 24ന് ഉണ്ടായ സംഭവത്തിലാണ് ജയിലിലടയ്‌ക്കപ്പെടുന്നത്. 19 വർഷമായി ജയിലിലാണ്.
കോടതി കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരുന്നു. മന്ത്രാലയത്തിൽ നിന്നും ഇത് ലഭിച്ചിട്ടില്ലെന്നു കാണിച്ചാണ് കേസ് മാറ്റിയതെന്നാണ് വിവരം. ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ കൊല്ലപ്പെട്ട ബാലൻ്റെ കുടുംബം തയ്യാറായതിൽ പിന്നെ കഴിഞ്ഞ റംസാൻ മാസത്തിൻ്റെ അവസാനത്തിലാണ് 34 കോടിയെന്ന വലിയ തുക സമാഹരിക്കാൻ തുടങ്ങിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ തുക സമാഹരിച്ചിരുന്നു. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം തുടർ നടപടികളെ കുറിച്ച് അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.









0 comments