മോചനം വൈകുന്നു: അബ്ദുൾ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനം വൈകുന്നു. കേസ് ഇന്നും പരിഗണിച്ചില്ല. വധശിക്ഷ റദ്ദ് ചെയ്തതിന് ശേഷം പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 8:30 ന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഓൺലൈൻ കോടതിയിൽ പങ്കെടുത്തു.
2006 നവംബർ 28ന് 26-ാം വയസിൽ റിയാദിലെത്തിയ അബ്‌ദുൾ റഹീം, ഡിസംബർ 24ന് ഉണ്ടായ സംഭവത്തിലാണ് ജയിലിലടയ്‌ക്കപ്പെടുന്നത്. 19 വർഷമായി ജയിലിലാണ്. ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്.
കോടതി കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരുന്നു. മന്ത്രാലയത്തിൽ നിന്നും ഇത് ലഭിച്ചിട്ടില്ലെന്നു കാണിച്ചാണ് കേസ് മാറ്റിയതെന്നാണ് വിവരം. ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ കൊല്ലപ്പെട്ട ബാലൻ്റെ കുടുംബം തയ്യാറായതിൽ പിന്നെ കഴിഞ്ഞ റംസാൻ മാസത്തിൻ്റെ അവസാനത്തിലാണ് 34 കോടിയെന്ന വലിയ തുക സമാഹരിക്കാൻ തുടങ്ങിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ തുക സമാഹരിച്ചിരുന്നു.









0 comments