ആലിനിന് യാത്രാമൊഴി
print edition ഹൃദയത്തിലലിഞ്ഞ് പൊന്നോമന ; ആലിനിന് നൽകിയത് സ്‌നേഹത്തിൽ പൊതിഞ്ഞ യാത്രയയപ്പ്

മല്ലപ്പള്ളി
കണ്ണീർനനവുമായി തടിച്ചുകൂടിയ ജനം ആലിനിന് നൽകിയത് സ്‌നേഹത്തിൽ പൊതിഞ്ഞ യാത്രയയപ്പ്. സ്‌നേഹിച്ച് കൊതിതീരുംമുമ്പേ നഷ്‌ടമായ പിഞ്ചോമനയെ കണ്ണിമവെട്ടാതെ നോക്കിയിരുന്ന അമ്മയും അച്ഛനും നാടിന്റെയാകെ വിങ്ങലായി. പത്തുമാസത്തെ ജീവിതം മാത്രമെങ്കിലും ലോകത്തിനാകെ പിന്തുടരാൻ മാതൃകയേകിയാണ് ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മടക്കം. സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

മല്ലപ്പള്ളി മഞ്ഞത്താനം വാലുമണ്ണിൽ വീട്ടിലെ പൊതുദർശനത്തിന് ആയിരങ്ങളാണ് വന്നെത്തിയത്. മരണത്തിലും ജീവൻ പകർന്ന് മാതൃകയായ കുഞ്ഞിനെ എല്ലാവരും ഒരിക്കൽ കൂടി കണ്ടുമടങ്ങി. ആലിനിന്റെ വൃക്കകൾ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിനി ശ്രേയയുടെ മുത്തച്ഛൻ ചന്ദ്രനുമുണ്ടായിരുന്നു. “എന്റെ കൊച്ചുമകൾക്ക് ജീവൻ കൊടുത്ത കുഞ്ഞിനെ എങ്ങനെ കാണാതിരിക്കും”–ചന്ദ്രന്റെ കണ്ഠമിടറി. മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, പി സി വിഷ്‌ണുനാഥ്, സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. വൈകിട്ട് 5.15ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
കഴിഞ്ഞ അഞ്ചിന് കോട്ടയം പള്ളത്തുണ്ടായ വാഹനാപകടത്തിലാണ് ഗുരുതര പരിക്കേറ്റ ആലിനിന് മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ചത്. പിതാവ് അരുൺ ഏബ്രഹാമും അമ്മ ഷെറിനും അവയവദാനത്തിന് സമ്മതിച്ചതോടെ ആലിൻ കേരളത്തിന്റെയാകെ പൊന്നോമനയായി. കരൾ സ്വീകരിച്ച ധ്രിയയും ഇരുവൃക്കകളും സ്വീകരിച്ച ശ്രേയയും ശസ്‌ത്രക്രിയക്ക് ശേഷം സുഖം പ്രാപിക്കുകയാണ്. ഒപ്പം ഹൃദയവാൽവും നേത്രപടലങ്ങളും ദാനംചെയ്‌തു.










0 comments