ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് പകരും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് പകരുന്നതാണ് ബജറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 385.02 കോടി രൂപയിൽ നിന്ന് 413.52 കോടി രൂപയാണ് ടൂറിസം മേഖലയുടെ വിഹിതം വർധിപ്പിച്ചത്. പൈതൃക-സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കൽ, അടിസ്ഥാന സൗകര്യ വികസനം, ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതികൾ, ഡിസൈൻ പോളിസി നടപ്പാക്കൽ, ടൂറിസം ഹബ്ബുകളുടെ വികസനം, മാർക്കറ്റിങ്, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവയെ ബജറ്റിൽ മുൻഗണനാ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിനായി 'ബ്ലൂ ഗ്രീൻ ഇൻറഗ്രേറ്റഡ് ടൂറിസം സർക്യൂട്ട്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിൻറെ ആദ്യഘട്ടം കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് 2 കോടി രൂപ ചെലവിൽ നടപ്പാക്കും. ധർമ്മടം നദി ക്രൂയിസ് സർക്യൂട്ട്, ധർമ്മടം ദ്വീപ് ബയോ റിസർവ്, വാക്കിംഗ് മ്യൂസിയം, മാൻഗ്രോവ് ഇൻഫർമേഷൻ സെൻറർ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കൊല്ലം ബയോ-ഡൈവേഴ്സിറ്റി സർക്യൂട്ട്, മലബാർ ലിറ്റററി സർക്യൂട്ട് എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി ബജറ്റിൽ പറയുന്നു.
മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കുള്ള വിഹിതം 85 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം (ആർടി) പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ വകയിരുത്തി. ടൂറിസം കേന്ദ്രങ്ങളിലെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി 159 കോടി രൂപയും ബേപ്പൂർ 'ഉരു' ടൂറിസം, കൊച്ചി ഹെറിറ്റേജ് എന്നീ പുതിയ പദ്ധതികൾക്കായി 5 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. മുസിരിസ് ഹെറിറ്റേജ്, സ്പൈസസ് റൂട്ട്സ്, റിവർ ക്രൂയിസ് ഹെറിറ്റേജ് എന്നീ പദ്ധതികൾക്കായി 14 കോടി രൂപ അനുവദിച്ചു. കൊച്ചി വൈപ്പിൻ മേഖലയിൽ ഓഷ്യനേറിയം പദ്ധതിയുയുടെ പഠനത്തിനായി ഒരു കോടി രൂപയും വകയിരുത്തി. കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളും സാംസ്കാരിക പരിപാടികളും കൂടുതൽ ആകർഷകമാക്കാനും പൈതൃകം, പരിസ്ഥിതി, സംസ്കാരം എന്നിവ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതിക്ക് 29 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.










0 comments