print edition കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു: സ്പീക്കർ

തിരുവനന്തപുരം
നാട്ടിലില്ലാത്തതിനാൽ ഭരണസംവിധാനത്തിന്റെ പരിഗണനകളിൽനിന്ന് മുന്പ് പുറത്തായിപ്പോയ പ്രവാസികൾക്ക് ഇന്ന് നാടിന്റെ ജനാധിപത്യപ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ലോക കേരള സഭയുടെ അഞ്ചാംപതിപ്പിന്റെ ഉദ്ഘാടനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.
‘കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു' എന്ന വാചകം അക്ഷരാർഥത്തിൽ ശരിവയ്‌ക്കുന്ന രീതിയിലാണ് ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ. 351 അംഗങ്ങളുള്ള ഈ സഭയിൽ ഗാർഹിക തൊഴിലാളികൾ, മതിയായ രേഖകളില്ലാത്തവർ, തിരിച്ചുവരവിൽ പ്രയാസം നേരിടുന്നവർ തുടങ്ങി അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം ഉൾപ്പെടെ കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. വ്യവസായം, സ്റ്റാർട്ടപ്പുകൾ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവാസി നിക്ഷേപവും പങ്കാളിത്തവും വർധിപ്പിക്കാൻ ലോക കേരള സഭ നിമിത്തമാകും. പ്രവാസികളുടെ അറിവും കഴിവും നവകേരള നിർമിതിക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് സഭയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മാറുന്ന പ്രവാസഭൂമികയ്ക്ക് അനുസൃതമായി ഭരണനിർവഹണസംവിധാനങ്ങൾ പരിഷ്‌കരിക്കണമെന്നും അഞ്ചാം ലോക കേരള സഭയിൽനിന്നുണ്ടാകുന്ന ആശയങ്ങൾ കേരളത്തിന്റെ കുതിപ്പിന് വേഗംകൂട്ടുമെന്നും സ്പീക്കർ പറഞ്ഞു.










0 comments