പൊലിഞ്ഞത് നാടിന്റെ വലിയൊരു സ്വപ്നം
നിതിൻ രാജിന്റെ വീട് സന്ദർശിച്ച് എ എൻ ഷംസീർ

എ എൻ ഷംസീർ നിതിന്റെ കുടുംബാംഗങ്ങളെ കാണുന്നു
തിരുവനന്തപുരം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. നിതിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച ഷംസീർ അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു. നിതിന്റെ വിയോഗം അതീവ ദാരുണമാണെന്നും, കുടുംബത്തിന് ഇത് സഹിക്കാനാവാത്ത വേദനയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ ആശ്വസിപ്പിച്ച അദ്ദേഹം, ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ വസതി ഇന്ന് സന്ദർശിച്ചു. നാളെയുടെ വാഗ്ദാനമാകേണ്ടിയിരുന്ന, സമൂഹത്തിന് വലിയൊരു മുതൽക്കൂട്ടാകേണ്ടിയിരുന്ന ഒരു യുവ ഡോക്ടറുടെ അപ്രതീക്ഷിതവും ദാരുണവുമായ വിയോഗം അങ്ങേയറ്റം വേദനാജനകമാണ്. ഒരു നാടിന്റെ വലിയൊരു സ്വപ്നമാണ് ഇവിടെ പൊലിഞ്ഞുപോയത്. വലിയ പ്രതീക്ഷകളോടെ നിധിനെ പഠിപ്പിച്ച മാതാപിതാക്കളുടെ സങ്കടം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഈ പ്രയാസഘട്ടത്തിൽ നിധിന്റെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും തീരാദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.










0 comments