ക്ഷേമവും സുരക്ഷയും അജണ്ടയാക്കുന്ന ബജറ്റ്: ബുഖാരി തങ്ങൾ

കോഴിക്കോട്: സാമൂഹിക ക്ഷേമവും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത സുരക്ഷയും അജണ്ടയാക്കുന്നതാണ് സംസ്ഥാന ബജറ്റ് എന്ന് കേരള മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു. മാനുഷിക വിഭവശേഷിക്കും വികസനത്തിനും മുൻഗണന നൽകുന്നുണ്ട്. സാധാരണ മനുഷ്യരുടെ സാമൂഹിക മുന്നേറ്റത്തിന് കരുത്തുപകരുന്നതാണിത്. വയോജനങ്ങളുടെയും യുവാക്കളുടെയും ക്ഷേമത്തിന് ഒരുപോലെ പ്രാധാന്യം നൽകാനായി. പ്രഖ്യാപനങ്ങൾക്ക് സമാന്തരമായി നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്തൽ, സുസ്ഥിരമായ തൊഴിൽ- ഉപജീവന മാർഗം വികസിപ്പിക്കൽ എന്നിവയ്‌ക്കായി വ്യക്തമായ അനുബന്ധപദ്ധതികൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബിരുദതലം വരെയുള്ള സൗജന്യ പഠനം, കണക്ട് ടു വർക്ക് പദ്ധതി എന്നിവയെല്ലാം നല്ല ചുവടുവെപ്പാണ്. സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ, മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സയ്‌ക്ക് 30 കോടി എന്നിവയും സ്വാഗതാർഹം. പൊന്നാനി കേന്ദ്രമായി ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ ചരിത്ര ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനവും കേരളത്തിന്റെ മത സാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താൻ 10 കോടി രൂപ നീക്കിവെച്ചതും സുത്യർഹമാണ്. കേരളയാത്രയുടെ ഭാഗമായി ഉന്നയിച്ച വികസനരേഖയിലെ ആവശ്യങ്ങളെ അനുഭാവപൂർവം പരിഗണിച്ച ബജറ്റുകൂടിയാണിതെന്നും ബുഖാരി തങ്ങൾ പറഞ്ഞു.










0 comments