ad
Deshabhimani

മരണത്തിലും തണലായി ദേവപ്രയാഗ്; ഒൻപത് വയസുകാരന്റെ അവയവങ്ങൾ ദാനം ചെയ്തു

Devaprayag.jpg
വെബ് ഡെസ്ക്

Published on Dec 19, 2025, 12:32 PM | 1 min read

തിരുവനന്തപുരം: നിലമേലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഒൻപതു വയസുകാരൻ ദേവപ്രയാഗിന്റെ അവയവങ്ങൾ ദാനം ചെയ്തു.


തിരുവനന്തപുരം തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രന്റെയും സി.എം അഖിലയുടെയും മകനാണ് ദേവപ്രയാഗ്. ദേവപ്രയാഗിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.


ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിയ്ക്കുമാണ് നൽകിയത്.


ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ദേവപ്രയാഗിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.


ഇക്കഴിഞ്ഞ ഡിസംബർ 15ന് കൊല്ലം നിലമേലിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ദേവപ്രയാഗിന്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.


കാറിലുണ്ടായിരുന്ന ദേവപ്രയാഗിന്റെ നില അതീവഗുരുതരവാസ്ഥയിലായിരുന്നു. മൂന്നുപേരേയും ഉടൻ തന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


തുടർന്ന് ഗുരുതരാവസ്ഥ തുടർന്ന ദേവപ്രയാഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 18ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയുമായിരുന്നു.


ഡിസംബർ15ന് ആറരമണിക്കാണ് അപകടം സംഭവിച്ചത്. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്.


ദേവപ്രയാഗ് ശാന്തിനികേതൻ സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ്. ദേവപ്രയാഗിന്റെ അമ്മ സി.എം അഖില കലക്ടറേറ്റിൽ ആർടിഒ ഓഫീസിൽ ജോലി ചെയ്തുവരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home