print edition 4000 കോടിയുണ്ട്; ഖജനാവ് കാലിയല്ല


സ്വന്തം ലേഖകൻ
Published on May 06, 2026, 12:46 AM | 1 min read
തിരുവനന്തപുരം: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ് സർക്കാർ കാലാവധി ഒഴിയുമ്പോൾ ഖജനാവിലെ നീക്കിയിരിപ്പ് 4000 കോടിയിയിലേറെ രൂപ. വലിയ ബില്ലുകളൊന്നും ബാക്കിയാക്കാതെയും ഏപ്രിലിലെ ക്ഷേമപെൻഷനുൾപ്പെടെ വിതരണംചെയ്‌തിട്ടും ഖജനാവ് കാലിയായില്ല. മാത്രമല്ല, സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിലിൽ നികുതിവരുമാനവും കുതിച്ചു.
യുഡിഎഫ് 2016ൽ അധികാരമൊഴിയുമ്പോൾ ഖജനാവ് കാലിയായിരുന്നു. ക്ഷേമപെൻഷൻ 18 മാസം കുടിശ്ശിക. പിആർഡി പരസ്യകുടിശ്ശിക 156 കോടി. കരാറുകാർക്ക് നൽകാനുണ്ടായിരുന്നത് കോടികൾ. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ ഉത്തരവായെങ്കിലും 2014 ജൂലൈമുതലുള്ള കുടിശ്ശിക നൽകിയത് 2016ലെ ഒന്നാം പിണറായി സർക്കാരാണ്.
2025–-26 സാമ്പത്തിക വർഷത്തെ പണമിടപാടുകൾ മാർച്ച് 31-ന് അവസാനിച്ചപ്പോൾ എല്ലാ ചെലവും കൃത്യമായി നൽകാനായി. കഴിഞ്ഞ സാമ്പത്തികവർഷം ആകെ പദ്ധതിച്ചെലവ് 106.46 ശതമാനം. 1.90 ലക്ഷം കോടിയായി സർക്കാരിന്റെ ചെലവ് ഉയർന്നു. കിഫ്‌ബി വായ്‌പയുടെ പേരിൽ, ജനുവരിയിൽ വായ്‌പയെടുക്കാവുന്ന തുകയിൽനിന്ന് കേന്ദ്രസർക്കാർ ആറായിരം കോടി വെട്ടിക്കുറച്ചു. എന്നിട്ടും സാമ്പത്തിക അച്ചടക്കം പാലിച്ചും വരവുകൾ വർധിപ്പിച്ചും പിടിച്ചുനിന്നു.
പതിനാറാം ധനകമീഷൻ വിഹിതം വർധിപ്പിക്കാനുള്ള ഇടപെടൽ ഫലം കണ്ടതിന്റെ ഗുണം ഇൗ സാമ്പത്തികവർഷം മുതലുണ്ടാകും. നികുതിവിഹിതം 1.92 ശതമാനത്തിൽനിന്ന് 2.38 ശതമാനമാക്കാനായി. അതിനാൽ ഇൗ സാമ്പത്തികവർഷം 10,000 കോടിയെങ്കിലും അധികം ലഭിക്കും. ഏപ്രിലിലെ നികുതി വരുമാനം റെക്കോർഡാണ്, 3790.77 കോടി എന്നാൽ, ട്രഷറിയിൽ പണമില്ലെന്ന് വി ഡി സതീശൻ പറയുന്നത് മുൻകൂർ ജാമ്യമെടുക്കലാണെന്ന് വ്യക്തം.









0 comments