print edition തമ്മിലടിയുടെ നൂറാം ദിനം: കൂട്ടുത്തരവാദിത്വം ഇല്ലാതെ സർക്കാർ


റഷീദ് ആനപ്പുറം
Published on Aug 26, 2026, 01:30 AM | 2 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നൂറുദിനം പിന്നിടുന്പോൾ നാണക്കേടായി മന്ത്രിമാരുടെ തമ്മിലടി. മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനങ്ങളെ മന്ത്രിമാർ പരസ്യമായി ചോദ്യംചെയ്‌തതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നു. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തോടും വകുപ്പുകളിൽ അനാവശ്യമായി ഇടപെടുന്നതിനോടും കടുത്ത എതിർപ്പാണ് മന്ത്രിമാർ പ്രകടിപ്പിച്ചത്. ഇതിൽ ഏറ്റവും പുതിയ തെളിവാണ് പ്രൊഫഷണൽ കോഴ്‌സ് മേൽനോട്ടസമിതി രൂപീകരണത്തിൽ മന്ത്രിമാരായ കെ മുരളീധരനും റോജി എം ജോണും തമ്മിലുള്ള തർക്കം. രണ്ട് കോൺഗ്രസ് മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ തീരുമാനത്തെ ചോദ്യംചെയ്‌തത്. പ്രൊഫഷണൽ കോഴ്‌സ് മേൽനോട്ട സമിതി രൂപീകരണം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒറ്റയ്‌ക്ക് നടത്തിയതാണ് ആരോഗ്യമന്ത്രി കെ മുരളീധരനെ ചൊടിപ്പിച്ചത്. സമിതി നിയമനം റദ്ദാക്കിയില്ലെങ്കിൽ സ്വന്തംനിലയ്‌ക്ക് പ്രത്യേകസമിതിയെ നിയമിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. ഇൗ പോര് അടുത്തദിവസങ്ങളിൽ യുഡിഎഫിലും കടുക്കും.
ഹൈക്കോടതിയിൽ ദേവസ്വം ബോർഡിന്റെ ചുമതലയുള്ള ഗവ. പ്ലീഡറായി സ്‌മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ നിയമിച്ചതിൽ മന്ത്രി കെ മുരളീധരനാണ് ആദ്യവെടി പൊട്ടിച്ചത്. ദേവസ്വം മന്ത്രിയായ താനറിയാതെയാണ് നിയമനമെന്ന് മുരളീധരൻ തുറന്നടിച്ചു. വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതികുറച്ച തീരുമാനം എക്‌സൈസ് വകുപ്പ് അറിഞ്ഞില്ലെന്നും ക്ഷേമപെൻഷൻ വിതരണത്തിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിൽ സഹകരണ മേഖലയ്‌ക്ക് ആശങ്കയുണ്ടെന്നും മന്ത്രി എം ലിജു പറഞ്ഞു. ധാതുഖനനത്തിന് ബജറ്റിൽ അപൂർവ ധാതുമിഷൻ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ വ്യവസായ വകുപ്പിന് അങ്ങനെയൊരു പദ്ധതിയില്ലെന്നായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന പിറ്റേന്നുതന്നെ വകുപ്പ് സെക്രട്ടറിമാരെ മുഖ്യമന്ത്രി ഏകപക്ഷീയമായി മാറ്റിയതിൽ മന്ത്രിമാർക്കിടയിൽ കടുത്ത അതൃപ്‌തിയുണ്ടായിരുന്നു. മന്ത്രിസഭയിലെ രണ്ടാമൻ പി കെ കുഞ്ഞാലിക്കുട്ടിയടക്കം നീരസം പ്രകടിപ്പിച്ചു. മദ്യനികുതി, കരിമണൽ ഖനനം, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ, അഡ്വക്കറ്റ് ജനറൽ, ഗവ. പ്ലീഡർമാർ എന്നിവരുടെ നിയമനത്തിൽ വി എം സുധീരൻ, പി ജെ കുര്യൻ തുടങ്ങിയ നേതാക്കളും കെഎസ്‌യു, ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് എന്നീ സംഘടനകളും ശക്തമായി വിയോജിച്ചിരുന്നു.
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ ഒരുമിച്ചെടുത്ത തീരുമാനത്തെ പി കെ കുഞ്ഞാലിക്കുട്ടി തള്ളിപ്പറഞ്ഞു. അതോടെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പറഞ്ഞത് വിഴുങ്ങേണ്ടിവന്നു. വിസിമാർ ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച് കേരളത്തിൽ ആർഎസ്‌എസ് അല്ല ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.









0 comments