വലിയങ്ങാടി അപകടം: കെട്ടിട പരിശോധനയിൽ വീഴ്ചയുണ്ടെങ്കിൽ കർശന നടപടി- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിടങ്ങളുടെ പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അപകടകരമായ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹികവും രാഷ്ട്രീയവുമായ തടസങ്ങൾ നീക്കാൻ എല്ലാ പാർട്ടികളും സംഘടനകളും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. വലിയങ്ങാടിയിലെ അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിട പരിശോധന തുടങ്ങി; രണ്ടെണ്ണം അൺഫിറ്റ്
വലിയങ്ങാടി അപകടത്തിന്റെ പശ്ചാത്തലത്തിൽ കോർപറേഷൻ എൻജിനിയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് കെട്ടിടങ്ങൾ പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തി. കാരപ്പറമ്പ് മത്സ്യമാർക്കറ്റ്, പുതിയങ്ങാടി മാർക്കറ്റ് കെട്ടിടം എന്നിവയാണ് പ്രവർത്തനയോഗ്യമല്ലെന്ന് കണ്ടെത്തിയത്. കോർപറേഷൻ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും ഫിറ്റ്‌നസ് പരിശോധന നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മേയർ നിർദേശം നൽകിയിരുന്നു.
മേയറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കെട്ടിടങ്ങളും പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ സൂപ്രണ്ടിങ് എൻജിനിയർ ഉത്തരവിട്ടിരുന്നു. വിവിധ സെക്ഷനുകളിലെ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധന വരുംദിവസങ്ങളിലും തുടരും. ചൊവ്വാഴ്ച നടന്ന പരിശോധനയ്ക്ക് എക്സിക്യുട്ടീവ് എൻജിനിയർ രേഖ പി ആനന്ദ്, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ ധന്യ എം ജനാർദനൻ, അസി. എൻജിനിയർ പി അഞ്ജലി എന്നിവർ നേതൃത്വം നൽകി.










0 comments