print edition അക്കാലം തിരികെയെത്തിക്കാൻ ഗൂഢാലോചന


സ്വന്തം ലേഖകൻ
Published on Feb 25, 2026, 12:01 AM | 1 min read
കേരളത്തിന്റെ ആരോഗ്യമേഖലയെ വിദേശ നിക്ഷേപകർക്ക് അടിയറവയ്ക്കാനാണ് പാവപ്പെട്ടവരുടെ അഭയകേന്ദ്രമായ സർക്കാർ ആശുപത്രികൾക്ക് എതിരായ കുപ്രചാരണം
സാധാരണക്കാരുടെ അഭയമായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താൻ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന നുണപ്രചാരണങ്ങൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടു മാത്രമല്ല. മറിച്ച് സഹസ്രകോടികളുടെ വിദേശനിക്ഷേപം ഒഴുക്കുന്ന സ്വകാര്യ ആശുപത്രിലോബികൾക്ക് വഴിയൊരുക്കാനുള്ള ആസൂത്രിത നീക്കം കൂടിയാണ്.
സമീപകാലത്ത് കേരളത്തിലെ ആരോഗ്യമേഖലയിൽ 10,000 കോടി രൂപയിലധികം വിദേശനിക്ഷേപം എത്തിയതായാണ് പുറത്തുവന്ന കണക്ക്. അമേരിക്കൻ സ്ഥാപനങ്ങളായ കെകെആർ, ബ്ലാക്ക്‌സ്റ്റോൺ തുടങ്ങിയ ആഗോള ഭീമന്മാർ കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തുകഴിഞ്ഞു. ബ്ലാക്ക്സ്റ്റോൺ തിരുവനന്തപുരത്ത് കിംസ് ഹെൽത്തിന്റെ 80 ശതമാനം ഓഹരികൾ ഏകദേശം 3,500 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
മലപ്പുറത്തെ കിംസ് അൽഷിഫ ആശുപത്രിയും ഏറ്റെടുത്തു. കെകെആർ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ, മെയ്‌ത്ര ആശുപത്രികളിൽ വൻ നിക്ഷേപം നടത്തി.
ലാഭവിഹിതം മാത്രം ലക്ഷ്യമിടുന്ന കോർപ്പറേറ്റുകൾക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സം കേരളത്തിന്റെ അതിശക്തമായ സർക്കാർ ആശുപത്രി ശൃംഖലയാണ്. ആർദ്രം മിഷനിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതും, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ താലൂക്ക് ആശുപത്രികളിൽപോലും ലഭ്യമാക്കിയതും കോർപ്പറേറ്റുകളുടെ ബിസിനസ്സ് മോഹങ്ങൾക്ക് വലിയ തിരിച്ചടിയായി. ഡയാലിസിസ് സെന്ററുകളും കാത്ത് ലാബുകളും പൊതുമേഖലയിൽ വന്നതോടെ സ്വകാര്യ മേഖലയിലെ ചൂഷണം കുറഞ്ഞു.
ഇക്കാരണത്താലാണ് ഒറ്റപ്പെട്ട സംഭവങ്ങളെയും ചെറിയ പോരായ്മകളെയും പർവതീകരിച്ച് ജനങ്ങളിൽ ഭീതിയും അവിശ്വാസവും വളർത്താൻ കോർപ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങൾ ശ്രമിക്കുന്നത്.
അതേസമയം സ്വകാര്യ ആശുപത്രികളുടെ കൊള്ളയേയും അവിടത്തെ ചികിത്സാപ്പിഴവുകളെയും കണ്ടില്ലെന്നു നടിക്കുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ സർക്കാർ ആശുപത്രികൾ അധോഗതിയിലാകുന്നതോടെ തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാമെന്നാണ് കോർപ്പറേറ്റുകളുടെ കണക്കുകൂട്ടൽ. ഇതിനായി ഫണ്ടിങും നടത്തുന്നുണ്ട്.










0 comments