വണ്ടി ആകെ ആടിയുലഞ്ഞു, ഭൂമികുലുക്കമെന്നാണ് കരുതിയത്: സ്‌കൂൾ ബസ് ഡ്രൈവർ

കൊല്ലം: 'വിറക് കീറുന്ന പോലത്തെ ശബ്ദം കേൾക്കുകയും വണ്ടി ആകെ ആടിയുലയുകയും ചെയ്തു. പെട്ടെന്ന് ഭൂമിക്കടിയിൽനിന്ന് വെള്ളം ചീറ്റി മുകളിലേക്ക് വന്നു. ഭൂകമ്പം ആണെന്നാണ് ആദ്യം കരുതിയത്. മുപ്പതോളം കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. വണ്ടി ഒരുവിധത്തിൽ ഒതുക്കി പുറത്തോട്ട് നോക്കിയപ്പോഴേക്കും വണ്ടിയുടെ ടയറുകൾ എല്ലാം വിള്ളലുകളിൽ വീണിരുന്നു. ഉടൻതന്നെ ഞാനും ആയയും ചേർന്ന് കുട്ടികളെ എല്ലാം പുറത്തേക്ക് എത്തിച്ചു'- കൊട്ടിയം മൈലക്കാട് എലിവേറ്റഡ് പാതയുടെ സംരക്ഷണഭിത്തി തകർന്നപ്പോൾ റോഡിൽ കുടുങ്ങിയ സ്കൂളിലെ ബസിന്റെ ഡ്രൈവർ ഷാജി പറയുന്നു.
ജോലികഴിഞ്ഞ് ചാത്തന്നൂരിലേക്ക് പോവുകയായിരുന്നെന്നും പെട്ടെന്നാണ് വണ്ടി ഭയങ്കരമായി കുലുങ്ങിയതെന്ന് കൊട്ടിയം മൃഗാശുപത്രിയിലെ ഡോക്ടർ രശ്മി പറയുന്നു. വണ്ടിക്ക് എന്തോ പ്രശനം പറ്റി എന്നു കരുതി സ്ലോ ചെയ്യ്തു. വണ്ടി നിർത്തി ഇറങ്ങാൻ നോക്കിയപ്പോ കാലിൽ നിലത്തു കുത്താൻ പറ്റാത്ത വിധത്തിൽ കുഴിയായിരുന്നു. എങ്ങനെ ഓടി അപ്പുറത്ത് എത്തി പുറകിൽ വന്ന വണ്ടിയും സ്കൂൾ ബസ്സും എല്ലാം ടയറുകൾ താഴ്ന്നുണ്ടായിരുന്നെന്നും ഡോക്ടർ പറയുന്നു.
കാവനാട് കടമ്പാട്ടുകോണം റീച്ചിൽ വെള്ളി വൈകിട്ട് 3.30നാണ് അപകടം. അപകടം നടക്കുമ്പോൾ സർവീസ് റോഡിലൂടെ സ്വകാര്യ സ്കൂൾ ബസും മൂന്നുകാറും കടന്നുപോകുന്നുണ്ടായിരുന്നു. സർവീസ് റോഡിലുണ്ടായ വലിയ വിള്ളലിൽ വാഹനങ്ങൾ കുടുങ്ങി. സ്കൂൾ ബസിൽ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാർഥികളെ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് റോഡും തൊട്ടുചേർന്നുള്ള ഉയരപ്പാതയുടെ റീ ഇൻഫോഴ്സ്ഡ് വാളുമാണ് തകർന്നത്.










0 comments