ശബരിമലയിലെത്തിയത് മോശം കാലാവസ്ഥ കാരണമെന്ന് തീരസംരക്ഷണ സേന

കൊച്ചി: ശബരിമലയിൽ തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ വ്യാഴാഴ്‌ച താഴ്‌ന്ന് പറന്ന സംഭവത്തിൽ വിശദീകരണവുമായി തീരസംരക്ഷണ സേന. ഹെലികോപ്‌റ്റർപതിവ് പരിശീലന പറക്കൽ നടത്തുകയായിരുന്നുവെന്നാണ് തീരസംരക്ഷണ സേന വാർത്തകുറിപ്പിൽ അറിയിച്ചത്. എന്നാൽ, ഹെലികോപ്‌റ്ററിലുണ്ടായിരുന്ന ഒരാൾ ശബരിമല ക്ഷേത്രത്തിന്റെ വീഡിയോ പകർത്തുന്ന ദൃശ്യം പുറത്തു വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് വാർത്താക്കുറിപ്പിൽ വിശദീകരണം നൽകിയിട്ടില്ല.
കൊച്ചിയിൽ നിന്ന് തെക്ക് ഭാഗത്തേക്ക് 60–80 മൈൽ ദൂരപരിധിയിൽ സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലായിരുന്നു ഹെലികോപ്‌റ്റർ പറന്നിരുന്നത്. വ്യാഴം ഉച്ചയ്ക്ക് ഏകദേശം 1.15-ഓടെ ആകാശത്ത് ഉയർന്ന മേഘങ്ങളും മോശം കാലാവസ്ഥയും രൂപപ്പെട്ടു. ഇതിനെ തുടർന്ന് ഹെലികോപ്‌റ്റർ നിശ്ചയിച്ച പാതയിൽ നിന്ന് മാറി പമ്പയിലെ കുന്നുകൾക്ക് മുകളിലൂടെ പറക്കാൻ ഇടയായി. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ ഹെലികോപ്‌റ്റർ കൊച്ചിയിലെ ബേസിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയെന്നും തീരസംരക്ഷണ സേനയുടെ വാർത്താകുറിപ്പ് പറയുന്നു.










0 comments