മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേവിഷ വാക്സിൻ കിട്ടാനില്ല, നായ കടിച്ചാൽ എന്തുചെയ്യും?

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പേ വിഷബാധക്കെതിരെ കുത്തിവെക്കുന്ന വാക്സിൻ കിട്ടാനില്ല. ആന്റി റാബി വാക്സിൻ സ്‌റ്റോക്ക് ഉണ്ടെങ്കിലും ഇത് കുട്ടികൾ ഉൾപ്പെടെ പലരിലും അലർജിക്ക് കാരണമാകുന്നതാണ്. പകരം ഉപയോഗിക്കേണ്ട റാബിഷീൽഡ് ഉൾപ്പെടെയുള്ള വിലകൂടിയ പ്രതിരോധ മരുന്നുകളാണ് ലഭ്യമല്ലാത്തത്.
കുറഞ്ഞ വിലയ്ക്ക് ആശുപത്രിയിലെ ന്യായവില ഫാർമസിയിൽ ലഭിച്ച മരുന്നാണ് രണ്ട് മാസമായി എത്താത്തത്. നായ, പൂച്ച, കുറുനരി തുടങ്ങിയയുടെ കടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തുന്നവർ ഇതിനാൽ കടുത്ത പ്രയാസത്തിലാണ്.
സ്വകാര്യഫാർമസികളിൽ നാലായിരത്തിലധികം രൂപയാണ് മരുന്നുവില. രാത്രി വൈകി സ്വകാര്യ ഫാർമസികൾ പ്രവർത്തിക്കാത്തതിനാൽ മരുന്ന് ലഭ്യമാകാത്ത അവസ്ഥയുമുണ്ട്. താലൂക്ക് ആശുപത്രികളിൽ ആന്റി റാബി വാക്സിൻ സാമ്പിൾ കുത്തിവെച്ച് അലർജി സ്‌ഥിരീകരിച്ച ധാരാളം രോഗികളെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നുണ്ട്. ഇങ്ങനെ എത്തുന്നവരും ദുരിതം അനുഭവിക്കുന്നു. നിലവിൽ ജില്ലാ ആശുപത്രിയിലും റാബിഷീൽഡ് ഉൾപ്പെടെ ഉയർന്നവിലയുള്ള പ്രതിരോധ മരുന്നുകൾ ലഭ്യമല്ല.










0 comments