നിധിൻരാജിന്റെ മരണം ജാതീയ വിവേചനത്തിന്റെ ബാക്കിപത്രം: കെഎസ്‌കെടിയു

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ ദാരുണമായ മരണം ക്യാമ്പസിനുള്ളിലെ ജാതീയ വിവേചനത്തിന്റെയും സവർണ ബോധത്തിന്റെയും ബാക്കിപത്രമാണെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു). മിടുക്കനായ ഒരു ദളിത് വിദ്യാർഥിക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും ഒടുവിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നതും കേരളീയ പൊതുസമൂഹത്തിന് ആകെ നാണക്കേടാണെന്ന് കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു
നാടുനീങ്ങിയെന്ന് നാം കരുതിയ പഴയ ചാതുർവർണ്യ വ്യവസ്ഥയെ പുതിയ രൂപത്തിൽ കലാലയങ്ങളിൽ തിരികെ കൊണ്ടുവരാനുള്ള ഗൂഢമായ നീക്കങ്ങൾ പല ഭാഗങ്ങളിലും ശക്തിപ്പെടുന്നുണ്ട്. ക്യാമ്പസുകളിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ വളർത്തുന്ന ഇത്തരം ശക്തികളെ മുളയിലേ നുള്ളേണ്ടതുണ്ട്. നിധിൻ രാജിന്റെ മരണത്തിന് പിന്നിലുള്ള ഓരോ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. സവർണ ബോധത്തിന്റെ ഈ ക്രൂരതയ്ക്കെതിരെയും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം. നിധിൻരാജിന്റെ മരണത്തിൽ നീതി ലഭിക്കുവാൻ വേണ്ടിയുള്ള കുടുംബത്തിന്റെ പോരാട്ടത്തിൽ കെഎസ്‌കെടിയുവിന്റെ പിന്തുണയുണ്ടാവുമെന്നും ജാതി വിവേചനങ്ങൾക്കെതിരെയുള്ള നിലപാടുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ വ്യക്തമാക്കി.










0 comments