മോദിയുടേത് ഏറ്റവും ഭയാനകമായ കാലം; ആത്മഹത്യചെയ്തത് ഒന്നരലക്ഷം കർഷകരും തൊഴിലാളികളും: വിജു കൃഷ്ണൻ

തൃശൂർ: ഇന്ത്യയുടെ ഏറ്റവും ഭയാനകമായ കാലമാണ് മോദിയുടെ ഭരണകാലമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ പറഞ്ഞു. സർക്കാർ കണക്കുപ്രകാരം 11 വർഷത്തിനിടെ കടക്കെണിയിൽപ്പെട്ട് ആത്മഹത്യചെയ്തത് ഒന്നരലക്ഷം കർഷകരും തൊഴിലാളികളുമാണ്. തൊഴിൽതേടി മറ്റു സംസ്ഥാനങ്ങളിലേക്കെത്തിയ 3.5ലക്ഷം പേരും ആത്മഹത്യ ചെയ്തു. സ്ത്രീകളോ പാട്ടകൃഷിക്കാരോ ഭൂരഹിതരോ ആദിവാസി, ദളിത് വിഭാഗങ്ങളോ ആത്മഹത്യചെയ്തത് സർക്കാർ കണക്കിലില്ല. പശ്ചിമബംഗാൾ, ബിഹാർ, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ആത്മഹത്യയില്ലെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. യഥാർഥത്തിൽ പത്തുലക്ഷം കർഷകരും കർഷക തൊഴിലാളികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഒരു സർക്കാരിന്റെ നയം കാരണം ഇത്രയധികമാളുകൾ ആത്മഹത്യചെയ്യുന്നത് ലോക ചരിത്രത്തിലാദ്യമാണ്.
കേരളത്തിൽ എൽഡിഎഫ് സർക്കാർ ഒരു ക്വിന്റൽ നെല്ല് സംഭരിക്കുന്നത് 3000 രൂപയ്ക്കാണ്. എന്നാൽ, കേരളം 3000 രൂപ കൊടുത്താൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ നെല്ല് സംഭരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. വിഹിതം നൽകാതെ കേന്ദ്രസർക്കാർ കൃത്രിമ പ്രതിസന്ധിയുണ്ടാക്കി. കേരളത്തിൽ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്ന നെല്ലിന്റെ 95 ശതമാനവും ക്വിന്റലിന് 3000 രൂപ നൽകി സംഭരിക്കുന്നത്.
26,000 കുട്ടികളാണ് മഹാരാഷ്ട്രയിൽ പോഷകാഹാരക്കുറവുമൂലം മരിച്ചത്. ഇതിനേക്കാൾ ഭയാനകമാണ് മറ്റു സംസ്ഥാനങ്ങളിലേത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നുണപറയാൻ നരേന്ദ്രമോദിയുമായി മത്സരിക്കുകയാണ്. വി ഡി സതീശന്റെ നിലവാരത്തിലേക്ക് രാഹുൽ ഗാന്ധിയുമെത്തി. ബിജെപിയുമായി ഡീൽ നടത്തുന്നത് കോൺഗ്രസാണ്. 120 കോൺഗ്രസ് എംപിമാരും എംഎൽഎമാരും ഏഴ് എഐസിസി സെക്രട്ടറിമാരും ബിജെപിയായി. അരുണാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാർ ഒന്നടങ്കം ബിജെപിയായി. ഗോവയിൽ ഭൂരിപക്ഷം നേടിയത് കോൺഗ്രസും സർക്കാർ രൂപീകരിച്ചത് ബിജെപിയുമാണ്. ജനപക്ഷ വികസനമുറപ്പാക്കുകയാണ് എൽഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.










0 comments