print edition പുതിയ ‘ലൈഫി'ന് പന്തലുയർന്നു

ഞായറാഴ്ചത്തെ പാലുകാച്ചലിന് ഒരുങ്ങിയ വീട്ടിൽ വയനാട് പൊഴുതന ആനോത്ത് ലീലയും മക്കളും പേരക്കുട്ടികളും/ ഫോട്ടോ: ബിനുരാജ്. ലീലയുടെ പഴയ വീട്
ആദർശ് ജോസഫ്
Published on Nov 16, 2025, 12:01 AM | 1 min read
കൽപ്പറ്റ: പൊഴുതന അമ്മാറ താഴെ ഉന്നതിയിലെ ലീലയുടെ വീട്ടിൽ എല്ലാവരും ദിവസങ്ങളായി തിരക്കിലാണ്. ഞായറാഴ്‌ച ഗൃഹപ്രവേശനത്തിന് പന്തൽകെട്ടാനും ഭക്ഷണം പാകംചെയ്യാനുമുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെ പേരക്കുട്ടിയുടെ മകൾ മൂന്ന് വയസ്സുകാരി ലക്ഷ്‌മി, അമ്മൂമ്മ ലീലയോടൊപ്പം പുതിയ വീടിന്റെ മുറ്റത്ത് കളിചിരിയിലാണ്. പുതിയ "ലൈ-ഫ്' ലഭിക്കുന്നതിന്റെ സന്തോഷം 79കാരി ലീല മുതൽ നാലാം തലമുറയിലെ ലക്ഷ്‌മിയുടെവരെ മുഖത്തുണ്ട്. ചോർന്നൊലിക്കുന്ന കൂരയിൽനിന്ന് പുതിയ വീട്ടിലേക്ക് ഇൗ ഗോത്രകുടുംബം താമസം മാറുന്നു.
"ജീവിതത്തിൽ ഇന്നുവരെ ചോർന്നൊലിക്കാത്ത ഒരു വീട്ടിൽ താമസിച്ചിട്ടില്ല. എല്ലാ മഴക്കാലത്തും തോട് നിറഞ്ഞ് വീട്ടിലേക്ക് വെള്ളം കയറും. പേരക്കുട്ടികളെയും എടുത്ത് ബന്ധുവീട്ടിലേക്ക് ഓടും. ഇന്ന്, സർക്കാർ പുതിയ വീട് തന്നു. മരിക്കും മുമ്പ് അടച്ചുറപ്പുള്ള വീട്ടിൽ ഉറങ്ങാനായല്ലോ. വലിയ സന്തോഷം.' – കണ്ണുനിറഞ്ഞ് ലീല സംസാരം അവസാനിപ്പിച്ചു. ലീലയും മകൾ ശ്രീദേവി, ഭർത്താവ് മോഹനൻ, ഇവരുടെ മക്കളായ പ്രജീഷ്, പ്രശോഭ്, പ്രജിത എന്നിവർ ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പൊഴുതന പഞ്ചായത്താണ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചത്. 550 ചതുരശ്ര അടിയിൽ നിർമിച്ച വീട്ടിൽ രണ്ട് കിടപ്പ് മുറിയും ഡൈനിങ് ഹാളും അടുക്കളയും സിറ്റൗട്ടും ശുചിമുറിയുമുണ്ട്.










0 comments