ad
Deshabhimani

വോട്ടെടുപ്പ്‌ ദിവസം തപാൽ ജീവനക്കാ‍‍ർക്ക് അവധി നൽകണം; കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

John Brittas
വെബ് ഡെസ്ക്

Published on Apr 06, 2026, 12:34 PM | 1 min read

തിരുവനന്തപുരം: തപാൽ വകുപ്പിലെ ജീവനക്കാർക്ക്‌ വോട്ടെടുപ്പ്‌ ദിവസം ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ഡോ. ജോൺ ബ്രിട്ടാസ് എം പി കത്തയച്ചു. കേരള പോസ്റ്റൽ സർക്കിൾ പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ ജീവനക്കാരുടെ വോട്ടവകാശം ഹനിക്കുന്നതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.


കേരളത്തിലെ തപാൽ ജീവനക്കാരെ മുഴുവനായി 'അത്യാവശ്യ സർവീസിലെ വോട്ടർമാരുടെ' (AVES) വിഭാഗത്തിൽ ഉൾപ്പെടുത്തി, തപാൽ ബാലറ്റ് (Postal Ballot) വഴി മാത്രം വോട്ട് ചെയ്യാൻ നിർബന്ധിക്കുന്ന പോസ്റ്റൽ സർക്കിളിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. മാത്രമല്ല, തപാൽ ബാലറ്റിനായുള്ള ഫോം 12D ശേഖരിക്കുന്നതിനും സമർപ്പിക്കുന്നതിനുമായി നൽകിയ സമയപരിധി വളരെ കുറവാണ്. മാർച്ച് 19ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതികൾ അവധി ദിവസങ്ങളിലായിരുന്നു. ഇത് പ്രായോഗികമായി നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളതും ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നതുമാണ്.


1951-ലെ ജനപ്രാതിനിധ്യ നിയമം (സെക്ഷൻ 135B) പ്രകാരം വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകേണ്ടത് നിർബന്ധമാണ്. അത്യാവശ്യ സർവീസുകളിൽ പോലും മിനിമം ജീവനക്കാരെ മാത്രം ഉപയോഗിച്ച് വോട്ടെടുപ്പ് ദിവസം ക്രമീകരണങ്ങൾ നടത്തുക എന്നുള്ളതായിരുന്നു മുൻകാലങ്ങളിലെ രീതി. നിലവിൽ വോട്ടെടുപ്പ് നടക്കുന്ന അസം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ തപാൽ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം അവധി നൽകുന്നുണ്ട്. മുൻപ് കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിലും ഈ അവധി അനുവദിച്ചിരുന്നു. ഈ കീഴ്വഴക്കം ലംഘിക്കുന്നത് ജീവനക്കാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്.


ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ വോട്ടവകാശം എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിനാൽ കേരളത്തിലെ തപാൽ ജീവനക്കാർക്ക് പോളിംഗ് ബൂത്തിലെത്തി നേരിട്ട് വോട്ട് ചെയ്യാൻ അവസരം ഒരുക്കണം. അത്യാവശ്യ ക്രമീകരണങ്ങൾ മാത്രം നിലനിർത്തിക്കൊണ്ട് എല്ലാ ജീവനക്കാർക്കും ഏപ്രിൽ ഒമ്പതിന് അവധി ഉറപ്പാക്കാൻ കേന്ദ്രമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home