print edition ക്ഷേത്രങ്ങളിൽ പ്രാഥമികസൗകര്യങ്ങളൊരുക്കണം: കൊച്ചിൻ ദേവസ്വം ബോർഡിനോട് ഹെെക്കോടതി

കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള 409 ക്ഷേത്രങ്ങളിലും ശൗചാലയമടക്കമുള്ള പ്രാഥമികസൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേക സ്കീം തയ്യാറാക്കണമെന്ന് ഹൈക്കോടതി. എല്ലാ ക്ഷേത്രങ്ങളിലെയും അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണം. കൊടുങ്ങല്ലൂർ ശ്രീകുരുംബ ദേവീ ക്ഷേത്രത്തിലെ അപര്യാപ്തതകൾ സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
സ്ത്രീകൾ, പുരുഷന്മാർ, ഭിന്നലിംഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ശൗചാലയ സമുച്ചയങ്ങൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കണം. ഉത്സവകാലത്തെ തിരക്ക് നിയന്ത്രിക്കാൻ പ്രധാന ക്ഷേത്രങ്ങളിൽ ബയോ ടോയ്‌ലറ്റുകൾ ഉൾപ്പെടെ സംവിധാനം വേണം. ഹരിത പ്രോട്ടോകോൾ പാലിക്കണം. മാസത്തിലൊരിക്കൽ ക്ഷേത്രവും പരിസരവും ശുചീകരിക്കണം. ക്ഷേത്രങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചും വിശ്വാസികളുടെ എണ്ണത്തെക്കുറിച്ചും ദേവസ്വം കമീഷണർ മൂന്നുമാസത്തിനകം സത്യവാങ്മൂലം നൽകണം. ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങൾക്കും ബാധകമായിരിക്കുമെന്നും വ്യക്തമാക്കി.











0 comments