print edition ഇക്കോ, വനശ്രീ പദ്ധതികൾ ആദിവാസികൾക്ക് അന്യമാകുന്നു; നേട്ടം സ്വകാര്യവ്യക്തികൾക്ക്

ബിമൽ പേരയം
Published on Jul 15, 2026, 12:01 AM | 1 min read
തിരുവനന്തപുരം: ആദിവാസികളുടെ പേരിൽ തുടങ്ങിയ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ, വനശ്രീ ഷോപ്പുകളുടെ ലക്ഷ്യം തകർത്ത് നേട്ടമുണ്ടാക്കുന്നത് സ്വകാര്യവ്യക്തികൾ. ആദിവാസി ഗോത്രവിഭാഗങ്ങൾ വനത്തിൽ നിന്ന് ശേഖരിക്കുന്ന വിഭവങ്ങൾ ഇടനിലക്കാരില്ലാതെ വിറ്റഴിക്കാനാണ് ഇക്കോ, വനശ്രീ ഷോപ്പുകൾ ആരംഭിച്ചത്. ആദിവാസി വിഭാഗങ്ങളുടെ അധ്വാനത്തിന് വില ഉറപ്പാക്കി സാന്പത്തിക ഉന്നതിയിലെത്തിക്കുകയെന്ന ലക്ഷ്യത്തെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തകർത്തത്.
മേൽനോട്ടം വനംവകുപ്പ് വഹിക്കുമെങ്കിലും ഷോപ്പിൽനിന്നുള്ള ലാഭവിഹിതം മുഴുവനും ഉൽപ്പന്നങ്ങളെത്തിക്കുന്ന ആദിവാസികൾക്കാണ് വീതിച്ചുനൽകേണ്ടത്. എന്നാൽ, എഫ്ഡിഎ (ഫോറസ്‌റ്റ് ഡെവലപ്‌മെന്റ് ഏജൻസി) ലേബലില്‍ ആദിവാസികൾ ശേഖരിക്കുന്നതല്ലാത്ത വിഭവങ്ങളും വലിയതോതിൽ വില്‍പ്പന നടത്താൻ കൂട്ടുനിൽക്കുകയാണ് ഉദ്യോഗസ്ഥർ.
ആദിവാസി ഉൽപ്പന്നങ്ങള്‍ക്ക് പകരം മറ്റു സ്വകാര്യ ഉൽപ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍, വനാശ്രിതസമൂഹങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങളും വരുമാനവും ഇല്ലാതാവുകയാണ്. സ്വകാര്യവ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച് ഗുണനിലവാരമോ മൂല്യമോ ഇല്ലാത്ത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് സഹായിക്കുകയാണ് വനംവകുപ്പ്. വിരമിച്ചവരുൾപ്പെടെയുള്ള വനംവകുപ്പ് ജീവനക്കാരാണ് ഇത്തരത്തിൽ ലാഭം കൊയ്യുന്നത്.
വനംവികസന ഏജന്‍സികളുടെ ലേബല്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വില്‍ക്കുമ്പോള്‍, വനശ്രീ ബ്രാന്‍ഡുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ നേടിയ വിശ്വാസം തകരും. ഇക്കോഷോപ്പുകള്‍ക്ക് മൂല്യവര്‍ധിത ഉൽപ്പന്നം നിര്‍മിക്കാനും പാക്കിങ്, സ്റ്റോറിങ് തുടങ്ങിയ സൗകര്യങ്ങള്‍ക്കുമായി ഫണ്ടും സംവിധാനങ്ങളുമുണ്ട്. ഇത് ആദിവാസികള്‍ക്കുവേണ്ടിയുള്ളതാണെന്നിരിക്കേ അവരെ ഇരയാക്കി ഫണ്ട് തട്ടുന്നു. ഇക്കാര്യങ്ങളിൽ അന്വേഷണമാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ അനക് ട്രസ്റ്റ് വനംമന്ത്രിക്ക് പരാതി നൽകി.










0 comments