print edition അങ്കണവാടി കേന്ദ്രവിഹിതം മുടങ്ങി; 66,230 ജീവനക്കാർ ദുരിതത്തിൽ

കെ എസ് ലാലിച്ചൻ
Published on Mar 20, 2026, 01:28 AM | 1 min read
മാരാരിക്കുളം: അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വിഹിതം മുടക്കി കേന്ദ്രസർക്കാർ. ഫെബ്രുവരിയിലെ കേന്ദ്രവിഹിതം നൽകാത്തതിനാൽ ദുരിതം അനുഭവിക്കുന്നത് 33,115 അങ്കണവാടികളിലെ 66,230 ജീവനക്കാരാണ്. ഡിസംബറിലും ജനുവരിയിലും കേന്ദ്രവിഹിതം ഒരുമാസത്തോളം വൈകി. എന്നാൽ, സംസ്ഥാന സർക്കാരിന്റെയും അതത് പഞ്ചായത്തുകളുടെയും ഫെബ്രുവരിയിലെ വിഹിതം മാർച്ച് നാല്, അഞ്ച് തീയതികളിലായി അക്കൗണ്ടിൽ ലഭിച്ചു.
വർക്കർമാർക്ക് കേന്ദ്ര വിഹിതമായി 4500 രൂപയും ഹെൽപ്പർമാർക്ക് 2250 രൂപയും മാത്രമാണ് നൽകുന്നത്. സംസ്ഥാന സർക്കാർ വിഹിതമായി യഥാക്രമം 7300 രൂപയും 6300 രൂപയും യഥാസമയം നൽകിവരുന്നു. പഞ്ചായത്തുകൾ വർക്കർമാർക്ക് 2200 രൂപയും ഹെൽപ്പർമാർക്ക് 1450 രൂപയും നൽകുന്നുണ്ട്. വർക്കർമാർക്ക് ഇപ്പോൾ ആകെ ലഭിക്കുന്നത് 14,000 രൂപയും ഹെൽപ്പർമാർക്ക് 10,000രൂപയും മാത്രമാണ്. തുച്ഛമായ വേതനത്തിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരുന്ന ഇവർക്ക് എൽഡിഎഫ് സർക്കാരുകളാണ് വേതനം വർധിപ്പിച്ച് നൽകിയത്. ഇപ്പോൾ സംസ്ഥാന സർക്കാർ വർധിപ്പിച്ച 1000 രൂപ വർക്കർമാർക്കും 500 രൂപ ഹെൽപ്പർമാർക്കും ഏപ്രിലിൽ ലഭിക്കും.
അപ്പോഴാണ് കേന്ദ്ര ശിശു വികസന പദ്ധതിക്കായി കൂടുതൽ ജോലി എടുപ്പിച്ചിട്ട് തുച്ഛമായ വേതനം പോലും യഥാസമയം നൽകാതെ കേന്ദ്രസർക്കാർ ഇവരെ കബളിപ്പിക്കുന്നത്. കേന്ദ്രവിഹിതം നൽകുന്ന സംവിധാനം പുതിയ രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വേതനം താമസിക്കുമെന്നാണ് ജനുവരി ആദ്യം വകുപ്പിൽനിന്ന് വർക്കർമാരെയും ഹെൽപ്പർമാരെയും അറിയിച്ചത്.










0 comments