കേന്ദ്രബജറ്റിലെ ജനവിരുദ്ധ സമീപനം; രാജ്‌ഭവനിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുമുള്ള മാർച്ച് വിജയിപ്പിക്കുക: എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: കേരളത്തോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര ബജറ്റിലെ സമീപനങ്ങൾക്ക് എതിരെ തിങ്കളാഴ്ച രാജ്ഭവന് മുമ്പിലും, മറ്റ് ജില്ലകളിൽ മണ്ഡല അടിസ്ഥാനത്തിലും നടത്തുന്ന മാർച്ചും, ധർണയും വൻ വിജയമാക്കാൻ എല്ലാ വിഭാഗം ആളുകളും രംഗത്തിറങ്ങണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാവിലെ 10മുതൽ ഉച്ചവരെയാണ് സമരം.
സാർവത്രികമായ സ്വകാര്യവൽക്കരണമാണ് ബജറ്റ് മുന്നോട്ടുവച്ചത്.
ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം, സ്വകാര്യ മേഖലയിൽ ചെറുകിട ആണവ റിയാക്ടർ, ഊർജമേഖല സ്വകാര്യവൽക്കരണം, അഞ്ചുവർഷം കൊണ്ട് 10 ലക്ഷം കോടിയുടെ പൊതുആസ്തി വിൽപ്പന, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയുടെ വിഹിതം വെട്ടി കുറയ്ക്കൽ തുടങ്ങിയ ജനവിരുദ്ധ പ്രഖ്യാപനങ്ങളായിരുന്നു ഇത്തവണ ബജറ്റിലേത്.
കൃഷിയ്ക്കും അനുബന്ധ മേഖലകൾക്കും വിഹിതം കുറച്ചു. വളത്തിന്റെ സബ്സിഡി 3400 കോടി വെട്ടികുറച്ചു. വിള ഇൻഷുറൻസ് പദ്ധതി വിഹിതം വെട്ടികുറച്ചു. റബ്ബർ ഇറക്കുമതിക്ക് നിയന്ത്രണമില്ല. ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികൾക്കും സംസ്ഥാനങ്ങൾ പണം ചിലവിടണ്ട അവസ്ഥ. അങ്കണവാടി, ആശ, ഉച്ചഭക്ഷണ പദ്ധതികൾക്കും വേതനം ഉയർത്തിയില്ല.
പൊതുവേ പരിശോധിച്ചാൽ അവഗണനയുടെ രാഷ്ട്രീയ രേഖയാണ് കേന്ദ്രബജറ്റ്. സന്തുലിത വികസനം എന്ന കാഴ്ചപ്പാട് തന്നെ അട്ടിമറിക്കുന്നതാണ് ഈ ബജറ്റ്. ബജറ്റിന്റെ ആകെ തുക കേരളത്തോടുള്ള അവഗണനയും, ശത്രുതാപരമായ മനോഭാവവുമാണ്. ഈ ഹീന നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കണം. ഇതിന്റെ ഭാഗമാണ് 17ന്റെ ബഹുജന സമരം. സംസ്ഥാനത്താകെ നടത്തുന്ന മാർച്ചിലും, ധർണയിലും പങ്കാളികളായി കേരളത്തിന്റെ തനത് വികാരം പ്രകടിപ്പിക്കാൻ എല്ലാ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും ടി പി പ്രസ്താവനയിൽ പറഞ്ഞു.









0 comments