യുവാവിനെ മർദിച്ച് ചാപ്പകുത്തിയ കേസിൽ 4 ആർഎസ്എസ്സുകാർ റിമാൻഡിൽ

കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ യുവാവിനെ മർദിച്ച് ഇരുകൈകളിലും കഴുത്തിലും മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് ചാപ്പകുത്തുകയും ചെയ്ത കേസിൽ നാല് ആർഎസ്എസ്സുകാർ റിമാൻഡിൽ. അരുൺ ബാബു, ദീപേഷ്, സുരേഷ്, സഞ്ജീവൻ എന്നിവരെയാണ് കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തത്.
മാങ്ങാട്ടിടം കുറുമ്പുക്കൽ സ്വദേശി സി അക്ഷയി ( 22)നെയാണ് ചൊവ്വാഴ്‌ച പുലർച്ചെ മർദിച്ചത്. തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള ഈരാച്ചി മുത്തപ്പൻ മടപ്പുരയുടെ കാഴ്ച വരവിനോടനുബന്ധിച്ച് സുഹൃത്തിന്റെ വീട്ടിൽനിന്നും പുറപ്പെട്ട് കലശത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു അക്ഷയ്. ആറുപേരടങ്ങിയ ബിജെപി– ആർഎസ്എസ് സംഘം തടഞ്ഞുനിർത്തുകയും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിന്റെയും മെയിൻ ഗേറ്റിന്റെയും സമീപംവച്ചും മർദിക്കുകയായിരുന്നു. മാരകായുധങ്ങൾ കൊണ്ട് ഇരു കൈകളിലും കഴുത്തിലും ചാപ്പകുത്തുകയും കഴുത്തിന് ചവിട്ടുകയും ചെയ്തു. അക്ഷയിന്റെ കൂടെയുണ്ടായിരുന്ന കോട്ടയം പൊയിൽ സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥിക്കും മർദനമേറ്റിരുന്നു.










0 comments