6 മാസം, 1.76 കോടി; പുകവലിക്ക് നൽകിയത് വലിയ പിഴ

കെ വി ശ്രുതി
Published on Sep 08, 2026, 06:20 AM | 1 min read
കണ്ണൂർ: പുകവലിക്ക് വലിയ വില നൽകേണ്ടിവരുമെന്ന പരസ്യവാചകംപോലെയായി പൊതുസ്ഥലത്ത് പുക വലിച്ചതിനുള്ള പിഴയും. ഇൗ വർഷം ആറു മാസത്തിനിടെ 1.76 കോടി രൂപയാണ് പുകവലിച്ചവരിൽനിന്ന് പൊലീസ് ഇൗടാക്കിയത്. പൊതുസ്ഥലങ്ങളിലെ പുകവലിക്ക് കോട്‌പ (സിഗരറ്റ്‌സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്‌സ് ആക്ട്) നിയമപ്രകാരം 88,144 പേരിൽനിന്ന് ഇൗടാക്കിയതാണിത്. 24,713 കേസും രജിസ്റ്റർചെയ്‌തു.
2020 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ യഥാക്രമം 47,995, 88,360, 82,845, 79,538, 62,618, 74,460 കേസും (ആകെ 4,35,816) രജിസ്റ്റർചെയ്‌തിട്ടുണ്ട്. പൊതുയിടങ്ങളിലെ പുകവലി കേസുകളാണ് റിപ്പോർട്ട്‌ചെയ്‌തവയിൽ ഏറെയും. 18 വയസ്സിൽ താഴെയുള്ളവർക്കും സ്‌കൂൾ, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുസമീപവും പുകയില ഉൽപ്പന്നങ്ങൾ വിറ്റതിനാണ് മറ്റു കേസുകൾ. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവരുടെ എണ്ണത്തിലെ വർധനയാണ് പൊലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്താണ് കോട്‌പ
രാജ്യത്ത് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കുന്നതിനാണ് 2003ൽ ‘കോട്പ' നിയമം നിലവിൽവന്നത്. 2008 ഒക്ടോബർ രണ്ടുമുതൽ രാജ്യവ്യാപകമായി നിയമം നടപ്പാക്കി. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലൈബ്രറികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബസ് സ്റ്റാൻഡ്, മാളുകൾ, പാർക്ക് തുടങ്ങിയവയൊക്കെ പൊതുസ്ഥലങ്ങളുടെ പരിധിയിൽ വരും. സെക്ഷൻ 4, 5, 6(എ), 6(ബി), 7 തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് നടപടി. സെക്ഷൻ 4: ബസ് സ്റ്റാൻഡുകൾ, ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങളിലെയും പുകവലി പൂർണമായി നിരോധിച്ചിരിക്കുന്നു. സെക്ഷൻ 5: പുകയില ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ എല്ലാതരം പരസ്യങ്ങൾക്കും സ്പോൺസർഷിപ്പുകൾക്കും സമ്പൂർണ വിലക്കുണ്ട്. സെക്ഷൻ 6(എ): 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയില വിൽക്കുന്നതും കുട്ടികളെക്കൊണ്ട് വിൽപ്പന നടത്തുന്നതും കടുത്ത കുറ്റകൃത്യമാണ്. സെക്ഷൻ 6(b): സ്കൂളുകൾ, കോളേജുകൾ എന്നിവയുടെ 100 വാര (91 മീറ്റർ) ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന പാടില്ല. സെക്ഷൻ 7: പുകയില പാക്കറ്റുകളുടെ പുറത്ത് കാൻസർ ബാധിച്ച ചിത്രങ്ങൾ സഹിതമുള്ള നിയമപരമായ ആരോഗ്യ മുന്നറിയിപ്പ് നിർബന്ധമാണ്.









0 comments