മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ്; കുപ്പി തിരികെ എത്തിച്ചാൽ പണം: പുതിയ ചുവടുവയ്പുമായി ബെവ്കോ

bevco
വെബ് ഡെസ്ക്

Published on Jul 31, 2025, 05:29 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 800 രൂപക്ക്‌ മുകളിൽ വില വരുന്ന പ്രീമിയം മദ്യം ചില്ല്‌ കുപ്പിയിൽ വിൽക്കാൻ സർക്കാർ തീരുമാനം. പ്രതിവർഷം 70 കോടി മദ്യകുപ്പികളാണ്‌ ബിവറേജസ് കോർപറേഷൻ വഴി വിൽക്കുന്നത്‌. ഇതിൽ 56 കോടിയും പ്ലാസ്റ്റിക്‌ കുപ്പികളാണ്‌. പ്ലാസ്റ്റിക്‌ മാലിന്യം കുറയ്‌ക്കുന്നതിന്റെ ഭാഗമാണ്‌ തീരുമാനമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കുന്നതിനും സംവിധാനം ഒരുക്കും. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റ്‌ തുകയായി വാങ്ങും. കുപ്പി ഔട്ട്‌ ലെറ്റിൽ തിരികെ കൊണ്ട് വന്നു നിക്ഷേപിക്കുമ്പോൾ ഡെപോസിറ്റ്‌ തുക തിരികെ ലഭിക്കും. മദ്യം വാങ്ങിയ ഔട്ട്‌ലെറ്ററിൽ തന്നെ കുപ്പി എത്തിക്കണം. കുപ്പിയിലെ ക്യൂആർ കോഡ്‌ അടങ്ങിയ സ്റ്റിക്കർ നഷ്‌ടപ്പെടാൻ പാടില്ല. ക്ലീൻ കേരള കമ്പനിയുമായി ചേർന്നാകും പദ്ധതി നടപ്പിലാക്കുക. പൈലറ്റ് പദ്ധതി സെപ്തംബറിൽ തിരുവനന്തപുരത്തും കണ്ണൂരിലും ആരംഭിക്കും. ജനുവരിയോടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഭാവിയിൽ ഏത്‌ ഔട്ട്‌ലെറ്റിലും കുപ്പി തിരികെ നൽകാവുന്ന തരത്തിൽ പദ്ധതി വിപുലീകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.


എല്ലാ ജില്ലകളിലും ബെവ്‌കോയുടെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ തുറക്കും. ആദ്യ ഔട്ട്‌ലെറ്റ്‌ ആഗസ്‌ത്‌ അഞ്ചിന്‌ തൃശൂരിൽ ആരംഭിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home