print edition പിഎം ശ്രീയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; യുഡിഎഫ് മാപ്പുപറയണം: പിണറായി വിജയൻ

തിരുവനന്തപുരം: പിഎം ശ്രീയുടെ പേരിൽ സ്വന്തം അണികളെയും ജനങ്ങളെയും പറഞ്ഞുപറ്റിച്ച യുഡിഎഫ് കേരളത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതിയോടുള്ള എതിർപ്പായിരുന്നില്ല കോൺഗ്രസിന്റെ വിഷയം. എൽഡിഎഫ്– ബിജെപി ഡീൽ എന്ന കള്ളം പ്രചരിപ്പിക്കുകയായിരുന്നുഅവർ. ഇപ്പോൾ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് തീരുമാനം എന്ത് ഡീൽ ആണെന്ന് വ്യക്തമാക്കണമെന്നും പിണറായി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിഎം ശ്രീയോട് എൽഡിഎഫിന് യോജിപ്പില്ല. എന്നാൽ അതിൽ ഒപ്പിട്ടില്ലെന്ന കാരണംപറഞ്ഞ് എസ്‌എസ്‌കെ ഫണ്ട് തടഞ്ഞുവച്ചപ്പോഴാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. എന്നാൽ, അതിൽ തുടർനടപടി എടുത്തില്ല. മാത്രമല്ല, പദ്ധതി മരവിപ്പിച്ചത് രേഖാമൂലവും വിദ്യാഭ്യാസമന്ത്രി ഡൽഹിയിൽ ചെന്ന് നേരിട്ടും അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസംവരെ യുഡിഎഫിന് പിഎം ശ്രീ വിരുദ്ധ നിലപാടായിരുന്നു. അറബിക്കടലിലെറിയും എന്നൊക്കെ പറഞ്ഞവരുണ്ട്. എന്നാൽ അധികാരത്തിലെത്തിയതോടെ തകിടം മറിഞ്ഞു. ഇപ്പോൾ യുഡിഎഫിന്റെ നയപരമായ തീരുമാനവും വന്നു.
എൽഡിഎഫ് കാലത്ത് പദ്ധതിയുടെ ഭാഗമായി കേന്ദ്രഫണ്ട് ലഭിച്ചു, ഇനി പദ്ധതിയിൽനിന്ന് പിന്മാറാൻ കഴിയില്ല എന്നൊക്കയാണല്ലോ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നിയമസഭയിലും പുറത്തും നിരത്തിയ ന്യായവാദങ്ങൾ. അത് രണ്ടും തെറ്റാണെന്ന് തെളിഞ്ഞു. മുസ്ലിംലീഗ് എംപി പി വി അബ്ദുൾ വഹാബിന്റെ ചോദ്യത്തിനാണ്, പദ്ധതിയിൽനിന്ന് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്. പിഎം ശ്രീയിൽ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവന്നു. എൽഡിഎഫിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടും എന്തിനാണ് പദ്ധതി നടപ്പാക്കാൻ വാശിപിടിക്കുന്നത്. മുസ്ലിംലീഗിന്റെ മന്ത്രിയാണ് വിദ്യാഭ്യാസ വകുപ്പിൽ. സംഘപരിവാറിന് കീഴടങ്ങി ജനങ്ങളെ ഒറ്റുകൊടുക്കുകയാണ് യുഡിഎഫ് സർക്കാരെന്നും പിണറായി പറഞ്ഞു.
കോൺഗ്രസിന് വിയോജിപ്പില്ല
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പിഎം ശ്രീ അംഗീകരിച്ചതാണ്. ഗാന്ധി വധവും മുഗൾ ചരിത്രവും പുറത്തായ, അന്ധവിശ്വാസം കുത്തിനിറച്ച പാഠപുസ്‌തകങ്ങളാണ് പദ്ധതിയിൽ. കാവിവൽക്കരണത്തെ നേർക്കുനേർ എതിർക്കാൻ കോൺഗ്രസിനാകില്ല. ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴ്‌പ്പെട്ടുകഴിഞ്ഞു. മൂന്ന് എംഎൽമാരേയുള്ളൂവെങ്കിലും കേരളം ഭരിക്കുന്നത് ബിജെപിയാണൈന്ന പ്രതീതിയുണ്ടാക്കാനുമായി– പിണറായി പറഞ്ഞു.










0 comments