ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണദിനം
ഓരോ ജീവനും വിലയുണ്ട്

പി എം അശ്വതി
Published on Apr 02, 2026, 12:01 AM | 1 min read
ഓട്ടിസം ബാധിച്ച വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിൽ അവരുടെ തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ചും അവബോധം വളർത്താനായി എല്ലാ വർഷവും ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം ബോധവൽക്കരണദിനം ആചരിക്കുന്നു. ഓട്ടിസം എന്നത് ഒരു രോഗമല്ല, മറിച്ച് നാഡീവ്യവസ്ഥയുടെ സവിശേഷതയാണ്. "ഓട്ടിസവും മാനവികതയും ഓരോ ജീവനും വിലയുണ്ട്’ (Autism and Humanity - Every Life Has Value) എന്ന പ്രമേയത്തിലാണ് ഇൗ വർഷം ദിനാചരണം.
ഇൗ അവസ്ഥമൂലം കുട്ടിക്ക് പ്രധാനമായും നാലു കാര്യത്തിലാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. സാമൂഹിക ഇടപെടലിലുള്ള ബുദ്ധിമുട്ട്, സംസാര/ ആംഗ്യഭാഷ ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ആവർത്തനശീലമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകുക, സംവേദന വ്യത്യാസങ്ങൾ എന്നിവയാണത്. കുട്ടിയിൽ ഇത്തരം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ശിശുരോഗ ചികിത്സകനെ കണ്ട് ഈ അവസ്ഥയുണ്ടോയെന്ന് സ്ഥിരീകരിക്കണം. ഓട്ടിസം സ്ഥിരീകരിച്ചാൽ ചൈൽഡ് സൈക്കോളജിസ്റ്റ്, സ്‌പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷനൽ തെറാപ്പിസ്റ്റ്, എഡ്യുക്കേറ്റർ മുതലായവരുടെ കീഴിൽ സ്പെഷ്യൽ ഡോക്ടറുടെ നിർദേശമനുസരിച്ച് ചികിത്സ ആരംഭിക്കുക. തെറാപ്പി സെന്ററുകളിൽനിന്ന് മനസ്സിലാക്കുന്ന കാര്യങ്ങൾ വീടിന്റെ അന്തരീക്ഷത്തിൽ മാതാപിതാക്കൾ കുട്ടികൾക്ക് പരിശീലനം നൽകണം. ഇത് കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസവും ആശ്വാസവും നൽകും.
കുട്ടികൾക്കായി സർക്കാർ പിന്തുണയോടെ വിവിധ പദ്ധതികളുണ്ട്. കേരള സാമൂഹ്യസുരക്ഷാ മിഷന്റെ കീഴിൽ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിക്കുന്ന റീജണൽ ഏർലി ഇന്റർവെൻഷൻ സെന്റർ (REIC) ആൻഡ് ഓട്ടിസം സെന്റർ കേരളത്തിലെ അഞ്ച് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. വിഭിന്നശേഷിക്കാരായ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സമഗ്ര ചികിത്സ സൗജന്യമാണ്.
(ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് റീജണൽ ഏർലി ഇന്റർവെൻഷൻ സെന്റർ & ഓട്ടിസം സെന്ററിൽ സൈക്കോളജിസ്റ്റാണ് ലേഖിക)










0 comments