മാഗോ ചു തടത്തിൽ ഹിമാനികൾ ഉരുകുന്നു, ബ്രഹ്മപുത്ര തീരങ്ങളിൽ ദുരന്ത ഭീതി

Glacier
avatar
എൻ എ ബക്കർ

Published on Sep 11, 2025, 02:49 PM | 2 min read

ബ്രഹ്മപുത്ര നദിയുടെ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള ഉറവിട മേഖലകളിലൊന്നായ പടിഞ്ഞാറൻ അരുണാചൽ പ്രദേശിലെ മാഗോ ചു ഉപതടത്തിൽ ഹിമാനികൾ ഉരുകുന്നു. ഈ പ്രതിഭാസം മൂലം അത്രയും ഉയരത്തിൽ ജലബോംബുകൾ പോലെ തടാകങ്ങൾ വികസിക്കുകയാണ്. വെള്ളപ്പൊക്കവും മലയിടിച്ചിലും ഇനിയും ദുരന്തങ്ങൾ വിതയ്ക്കാമെന്ന് ഗവേഷക സംഘം മുന്നറിയിപ്പ് നൽകുന്നു.  


1988 നും 2019 നും ഇടയിൽ നദീതടത്തിലെ ഹിമാനികളുടെ വിസ്തൃതിയുടെ ഏകദേശം 28.5 ശതമാനം ഉരുകി ഒലിച്ചു. ഇത് 15 ചതുരശ്ര കിലോമീറ്ററിലധികം മഞ്ഞുവീഴ്ചയ്ക്ക് തുല്യമാണ്.


നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (NCPOR), ഐഐടി റൂർക്കി, ഐഐടി ഗുവാഹത്തി, മറ്റ് പങ്കാളി സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് സെന്റർ ഫോർ എർത്ത് സയൻസസ് ആൻഡ് ഹിമാലയൻ സ്റ്റഡീസ് (CESHS) ആണ് ഗവേഷണം നടത്തിയത്.


മഞ്ഞ് ഉരുകി രൂപപ്പെട്ട 29 തടാകങ്ങളിൽ നാലെണ്ണം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ "ഉയർന്ന അപകടസാധ്യതയുള്ള" സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ തടാകങ്ങൾ രൂപപ്പെടുന്നു


1988-ൽ, ഈ തടത്തിൽ 0.71 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 15 തടാകങ്ങളായിരുന്നു. 2017 ആയപ്പോഴേക്കും ഈ സംഖ്യ ഏകദേശം ഇരട്ടിയായി 29 ആയി ഉയർന്നു. 2.11 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ആർജിച്ചു.


തെക്ക്-പടിഞ്ഞാറ് അഭിമുഖമായുള്ള ചരിവുകളിൽ, ഹിമാനി നഷ്ടം ഏകദേശം 50 ശതമാനത്തിലെത്തിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ഇവയുടെ ചെറിയ രൂപമായുള്ള വിഘടിക്കലും ഉരുകൽ വേഗത്തിലാക്കി.


ഹിമാനികളുടെ ദൃഡതയുടെ നിർണായക സൂചകമായ ഹിമാനി സന്തുലിത രേഖ (ELA-  Equilibrium Line Altitude) ഇതേ കാലയളവിൽ ഏകദേശം 137 മീറ്റർ ഉയർന്നതായി ഗവേഷകർ കണ്ടെത്തി. ഇത് ഹിമാനികൾ വീണ്ടും ദൃഡവൽക്കരിക്കപ്പെടുന്നില്ലെന്നും നെഗറ്റീവ് മാസ് ബാലൻസ് അവസ്ഥയിൽ തുടരുകായാണെന്നും കാണിക്കുന്നു.


മാഗോ ചുവിലെ ഹിമാനികൾ പടിഞ്ഞാറൻ ഹിമാലയത്തിന്റെ പല ഭാഗങ്ങളെക്കാളും വേഗത്തിൽ ഖരാവസ്ഥ കൈവിടുന്നു എന്നതും ഭീഷണി വർധിപ്പിക്കുന്ന പ്രത്യേകതയാണ്. വലിയ ഹിമാനികൾ ചെറുതും അസ്ഥിരവുമായ ശകലങ്ങളായി പൊട്ടിമാറുന്നത് ഉരുകാനും തകരാനും സാധ്യത വർധിപ്പിക്കുന്നു. ആശങ്കാജനകമായ നിലയാണ് ഇതെന്ന് സെന്റർ ഫോർ എർത്ത് സയൻസസ് ആൻഡ് ഹിമാലയൻ സ്റ്റഡീസ് (CESHS) ഡയറക്ടർ ടാന ടേജ് അഭിപ്രായപ്പെട്ടു.


ഭീതി ഇന്ത്യയിലും അയൽ രാജ്യങ്ങളിലും


രുണാചൽ പ്രദേശിന് മാത്രമല്ല, ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുഴുവൻ ബ്രഹ്മപുത്ര തടത്തിലും ഇത് ആശങ്ക നിറയ്ക്കുന്ന മുന്നറിയിപ്പാണ്.


1980-കളുടെ മധ്യത്തിൽ ഏകദേശം 2,100 മില്ലിമീറ്ററായിരുന്ന മൺസൂൺ മഴ 2000-ന് ശേഷം 1,500 മില്ലിമീറ്ററിൽ താഴെയായി കുത്തനെ കുറഞ്ഞു. 2024-ൽ ഇത് കഷ്ടിച്ച് 900 മില്ലിമീറ്ററിൽ താഴെയായി രേഖപ്പെടുത്തി. ശൈത്യകാല മഞ്ഞുവീഴ്ച ഏതാണ്ട് ഇല്ലാതാവുകയും ചെയ്തു. ഇതോടെ ഈ ഹിമാനികൾ അവയുടെ സ്വാഭാവിക റീചാർജ് സംവിധാനം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി," ഡയറക്ടർ പറഞ്ഞു.


പതിറ്റാണ്ടുകൾക്ക് മുമ്പ് നിലവിലില്ലാത്ത തടാകങ്ങളാണ് രൂപപ്പെടുന്നത്. ചിലത് ചെറിയ താഴ്ചയുള്ളതായിരിക്കെ തന്നെ 0.8 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ വലിപ്പമുള്ള ജലസംഭരണികളായി വളർന്നു. വിശദമായ സ്ഥിരത പഠനങ്ങൾ ഇല്ലാതെ ഈ തടാകങ്ങൾ എപ്പോൾ അല്ലെങ്കിൽ എങ്ങനെ തകരുമെന്ന് പറയാൻ പ്രയാസമാണ്.

 

താഴെയുള്ള ജനവാസ കേന്ദ്രങ്ങൾക്കുള്ള അപകടസാധ്യതകൾ ഗുരുതരമാണ്.ഉയർന്ന അപകടസാധ്യതയുള്ള ഹിമാനികൾ നിറഞ്ഞ തടാകങ്ങളിൽ ഒന്നിന്റെ പൂർണ്ണമായ തകർച്ച സെക്കൻഡിൽ 12,000 ക്യുബിക് മീറ്ററിൽ കൂടുതൽ വെള്ളപ്പൊക്ക തിരമാലകൾക്ക് കാരണമാകുമെന്ന് ഹൈഡ്രോഡൈനാമിക് മോഡലുകൾ വഴി പഠനം പ്രവചിക്കുന്നു.


അരുണാചലിൽ മാത്രം ഇത് മാഗോ, തിങ്ബു, ചാഗ്‌സം തുടങ്ങിയ ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കുകയും താഴ്‌വരയിലെ ജലവൈദ്യുത സ്ഥാപനങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home