പിരമിഡുകൾ സംരക്ഷിക്കാനൊരുങ്ങി ഈജിപ്ഷ്യൻ സർക്കാർ; നവീകരണ പ്രവർത്തനങ്ങൾക്കായി 431 കോടിയിലധികം രൂപ

ഗിസയിലെ പിരമിഡ്, photo credit:X
കെയ്റോ: ഈജിപ്തിലെ പിരമിഡുകൾ നവീകരിക്കുന്നതിനായി 431 കോടിയിലധികം രൂപ ചെലവിടാൻ തീരുമാനിച്ച് ഈജിപ്‌ഷ്യൻ ഭരണകൂടം.
ഇലക്ട്രിക് ബസുകൾ, ഇ-ടിക്കറ്റിങ് തുടങ്ങിയ സൗകര്യങ്ങളും നവീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഗിസയിലെ മോശം അവസ്ഥയെക്കുറിച്ച് വർഷങ്ങളായി വിനോദസഞ്ചാരികൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് നവീകരണം. പിരമിഡുകൾ കാണാൻ എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകൾ ഈജിപ്‌ത് സന്ദർശിക്കാറുണ്ടെങ്കിലും പലരും മോശം അനുഭവങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്. നടത്തിപ്പിന്റെ അപാകതയും സഞ്ചാരത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളോടുള്ള ക്രൂരതകളും കാരണം സഞ്ചാരികൾ പരാതിപ്പെടുന്നത് പതിവാണ്.
ഗിസയിലെ പിരമിഡുകൾ കാണാനെത്തിയ വിനോദസഞ്ചാരികൾ photo credit:X
സ്വകാര്യ കാറുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും പകരം പ്രദേശത്ത് 45 ഇലക്ട്രിക് ബസുകൾ അനുവദിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഓരോ അഞ്ച് മിനിറ്റിലും ബസ് സർവീസ് നടത്തും. കുതിരകളെയും ഒട്ടകങ്ങളെയും പലപ്പോഴും പട്ടിണി കിടക്കുകയും, ചാവുന്നതുവരെ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചവിട്ടുകയും അടിക്കുകയും ചെയ്യുന്നുണ്ടെന്ന് മൃഗാവകാശ സംഘടനയായ പെറ്റ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം. പിരമിഡുകൾ പുനരുദ്ധരിക്കും. കൂടാതെ ക്യൂവിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നതിന് പകരം സഞ്ചാരികൾക്ക് ഓൺലൈനായി ടിക്കറ്റ് വാങ്ങാൻ കഴിയുന്ന തരത്തിൽ സർക്കാർ ഓൺലൈൻ ടിക്കറ്റ് സംവിധാനം ഒരുക്കും. നിയമങ്ങൾ പാലിക്കാത്ത കച്ചവടക്കാരെ പ്രദേശത്ത് നിന്ന് വിലക്കും. എന്നാൽ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളെ ഒഴിവാക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മൃഗ സവാരി ഉടമകൾ വാഹനങ്ങൾ തടഞ്ഞുകൊണ്ട് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ഗിസയിലെ പിരമിഡുകൾ
ഗിസയിലെ പിരമിഡുകൾ
ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമാണ് ഗിസയിലെ പിരമിഡുകൾ. ഇവിടെ മൂന്ന് പിരമിഡുകള്‍ ഉണ്ട്- ഖുഫു, ഖാേരഫ, മെന്‍കോറെ എന്നിവ. ഓരോന്നും ഓരോ ഫറവോയുടെ പേരിലാണ്. ഏറ്റവും വടക്കുഭാഗത്തുള്ളതും ഏറ്റവും പഴക്കമുള്ളതുമായ ഖുഫുവിന്റെ പിരമിഡിന് 480 അടി ഉയരവും അടിത്തട്ടില്‍ 750 അടി വീതിയുമുണ്ട്. മധ്യഭാഗത്തെയാണ് ഖാേരഫ. അവസാനം മെൻകോറ. ഏതാണ്ട് 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതാണ് ഇവ എന്നു കരുതപ്പെടുന്നു.
ഗിസയിലെ പിരമിഡിന്റെ ഉൾഭാഗം(രേഖാചിത്രം) photo credit: X
പ്രാചീന സപ്താത്ഭുതങ്ങളിൽ അവശേഷിക്കുന്നവയാണ് പിരമിഡുകൾ. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കല്ലുകളുമാണ് പിരമിഡിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഈജിപ്തിലെ സഖാറയിലുള്ള ഉനാസ് രാജാവിന്റെ പിരമിഡിന്റെ ഉൾഭാഗം. കടപ്പാട്: ബ്രൂക്ലിൻ മ്യൂസിയം ശേഖരങ്ങൾ: ലാന്റേൺ സ്ലൈഡ് ശേഖരം, photo credit: X
80 ടണ്ണോളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കല്ലുകൾ കൈറോയിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള അസ്വവാനിൽ നിന്നുമാണ് കൊണ്ടു വന്നിട്ടുള്ളതെന്നാണ് കരുതുന്നത്. ഇത്രയും അകലെനിന്ന് വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കുമാണ് സഹായിച്ചതെന്നാണ് കരുതുന്നത്









0 comments