ad
Deshabhimani

ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് യാക്കൂബ് മെൻസിക്; ഇവാൻ ലെൻഡലിന്റെ റെക്കോർഡ് തകർത്തു

men
വെബ് ഡെസ്ക്

Published on Jun 03, 2026, 02:18 PM | 1 min read

പാരിസ്: ബ്രസീലിയൻ യുവതാരം ജോവോ ഫോൺസെകയെ പരാജയപ്പെടുത്തി ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് മെൻസിക് ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ 6-4, 6-3, 7-6(3) എന്ന സ്കോറിനാണ് ഇരുപതുകാരനായ മെൻസിക് വിജയം കെട്ടിപ്പടുത്തത്.


ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെക്ക് താരം എന്ന ചരിത്ര റെക്കോർഡും മെൻസിക് ഇതോടൊപ്പം സ്വന്തമാക്കി. 1981-ൽ തന്റെ 21-ാം വയസ്സിൽ ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തിയ ഇതിഹാസ താരം ഇവാൻ ലെൻഡലിന്റെ റെക്കോർഡാണ് ഇരുപതാം വയസ്സിൽ മെൻസിക് തിരുത്തിക്കുറിച്ചത്.


രണ്ടാം റൗണ്ട് മത്സരത്തിന് ശേഷം കോർട്ടിൽ കുഴഞ്ഞുവീണ മെൻസികിന്റെ ശക്തമായ തിരിച്ചുവരവിനാണ് പാരിസിലെ കളിമൺ കോർട്ട് സാക്ഷ്യം വഹിച്ചത്. മഴയ്ക്ക് ശേഷമുള്ള തണുത്ത കാലാവസ്ഥയിൽ, ഫിലിപ്പ് ചാട്രിയർ കോർട്ടിലെ മേൽക്കൂരയ്ക്ക് കീഴിൽ നടന്ന മത്സരത്തിൽ മെൻസിക് തുടക്കം മുതൽ മേധാവിത്വം പുലർത്തി. ആദ്യ രണ്ട് സെറ്റുകളും താരം ആധികാരികമായി സ്വന്തമാക്കി.


ആവേശം പെരുക്കിയ മൂന്നാം സെറ്റ്


മൂന്നാം സെറ്റിൽ ബ്രസീലിയൻ ആരാധകരുടെ പിന്തുണയോടെ 19 കാരനായ ഫോൺസെക ശക്തമായി തിരിച്ചടിച്ചു. ഒരു ഘട്ടത്തിൽ സെറ്റ് സ്വന്തമാക്കാൻ ഫോൺസെക സർവ് ചെയ്തെങ്കിലും മെൻസിക് ബ്രേക്ക് പോയിന്റിലൂടെ കളിയിലേക്ക് തിരിച്ചെത്തി. തുടർന്ന് ആറ് മാച്ച് പോയിന്റുകൾ മെൻസികിന് നഷ്ടമായത് കളിയിലെ നാടകീയത വർദ്ധിപ്പിച്ചു. ഒടുവിൽ കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് ടൈബ്രേക്കറിലൂടെ മെൻസിക് മത്സരം അനുകൂലമാക്കുകയായിരുന്നു.


കരിയറിന്റെ തുടക്കത്തിൽ പ്രമുഖ താരം നൊവാക് ജോക്കോവിച്ചിന്റെ കീഴിൽ പരിശീലനം നേടിയിട്ടുള്ള മെൻസിക് ആവേശമായി മാറിയിരിക്കയാണ്. സെമിഫൈനലിൽ ടൂർണമെന്റിലെ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന അലക്സാണ്ടർ സ്വെരേവിനെയാണ് നേരിടുക. യുവതാരത്തിന്റെ അവിശ്വസനീയമായ കുതിപ്പ് ഫ്രഞ്ച് ഓപ്പണിൽ പുതിയൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കുമോ എന്ന കാത്തിരിപ്പാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home