മെസിയില്ലാത്ത അർജന്റീന; അസ്തമിക്കാത്ത 'മെസി ഇക്കോണമി'

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലയണൽ മെസി വിരമിച്ചെങ്കിലും, 'ബ്രാൻഡ് മെസി'യും അതിനുചുറ്റുമുള്ള ശതകോടികളുടെ സാമ്പത്തിക സാമ്രാജ്യവും തടസ്സമില്ലാതെ കുതിക്കുകയാണ്. കളിക്കളത്തിലെ വിജയങ്ങൾക്കപ്പുറം ബിസിനസ് ലോകത്ത് മെസി സൃഷ്ടിച്ച വിപ്ലവകരമായ സാമ്പത്തിക പ്രതിഭാസത്തെ 'മെസി ഇക്കോണമി' എന്നാണ് വിപണി വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
എതിർ ബ്രാൻഡുകൾക്ക് പോലും നേട്ടം
ഒരു കായികതാരത്തിന്റെ സാന്നിധ്യം കൊണ്ട് എതിർ ബ്രാൻഡുകൾ പോലും എങ്ങനെ ലാഭമുണ്ടാക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു മെസി ബാഴ്സലോണ വിട്ട് പിഎസ്ജി (PSG) യിലെത്തിയപ്പോൾ ലോകം കണ്ടത്. അഡിഡാസിന്റെ ബ്രാൻഡ് അംബാസഡറാണ് മെസിയെങ്കിലും പിഎസ്ജി കിറ്റ് പാർട്ണർ നൈക്കിയുടെ 'എയർ ജോർഡൻ' ആയിരുന്നു. കരാർ പ്രകാരം ജഴ്സി വിൽപ്പനയുടെ 5 ശതമാനം ലാഭം ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർഡനാണ് ലഭിക്കുന്നത്. മെസി ക്ലബ്ബിലെത്തിയതോടെ മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് ജഴ്സികൾ വിറ്റഴിഞ്ഞു. അങ്ങനെ ഒരു അധ്വാനവുമില്ലാതെ വെറും ഒരു ആഴ്ച കൊണ്ട് മൈക്കൽ ജോർഡൻ സ്വന്തമാക്കിയത് 54 കോടിയിലധികം രൂപയാണ്!
ഇന്റർ മയാമിയും അമേരിക്കൻ ലീഗും നേടിയ വൻ കുതിപ്പ്
അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസി എത്തുമ്പോൾ 600 ദശലക്ഷം ഡോളർ (ഏകദേശം 5,695 കോടി രൂപ) മാത്രമുണ്ടായിരുന്ന ക്ലബ്ബിന്റെ മൂല്യം ഇന്ന് 1.4 ബില്യൺ ഡോളറിന് (ഏകദേശം 13,289 കോടി രൂപ) മുകളിലാണ്. ക്ലബ്ബിന്റെ വാർഷിക വരുമാനം ഒറ്റയടിക്ക് 200 ദശലക്ഷം ഡോളറായി (ഏകദേശം 1,898 കോടി രൂപ) ഉയർന്നപ്പോൾ, ഔദ്യോഗിക സംപ്രേഷകരായ ആപ്പിൾ ടിവിക്കും വരിക്കാരുടെ എണ്ണത്തിൽ വൻ നേട്ടമുണ്ടായി. ഇതിന് പുറമെ മെസി കളിക്കാൻ എത്തുന്ന നഗരങ്ങളിലെ ഹോട്ടൽ, ഗതാഗത മേഖലകളിലെല്ലാം പത്തിരട്ടിയോളമാണ് വരുമാന വർദ്ധനവുണ്ടാകുന്നത്.
ഇന്റർ മയാമിയിൽ മെസിക്ക് ലഭിക്കുന്നത് സാധാരണ ശമ്പളം മാത്രമല്ല. 2026ലെ അടിസ്ഥാന പ്രതിഫലം 28.3 ദശലക്ഷം ഡോളറാണെങ്കിലും (ഏകദേശം 269 കോടി രൂപ) ആപ്പിൾ ടിവി (Apple TV), അഡിഡാസ് (Adidas) എന്നിവയുടെ വിൽപ്പനയിലുള്ള ഒരു വിഹിതവും കരാറിന്റെ ഭാഗമാണ്. ക്ലബ് ഉടമ ജോർജ് മാസിന്റെ കണക്കിൽ മെസിയുടെ മൊത്തം വാർഷിക പാക്കേജ് 70–80 ദശലക്ഷം ഡോളറാണ് (ഏകദേശം 664 കോടി മുതൽ 759 കോടി രൂപ വരെ). വിരമിച്ചശേഷം ഇന്റർ മയാമിയിൽ ഓഹരി സ്വന്തമാക്കാനുള്ള അവകാശവും കരാറിലുണ്ട്. നിലവിലെ കരാർ 2028 അവസാനംവരെ നീളും
വരുമാനത്തിൽ റെക്കോർഡ്: ഫോബ്സ് കണക്കുകൾ
ഫോബ്സിന്റെ കണക്കുകൾ പ്രകാരം മെസിയുടെ നിലവിലെ ആസ്തി ഏകദേശം 1.1 ബില്യൺ ഡോളറാണ് (ഏകദേശം 10,441 കോടി രൂപ). എന്നാൽ കരിയറിലുടനീളം അദ്ദേഹം നേടിയ മൊത്തം വരുമാനം നികുതികൾക്ക് മുൻപ് 1.8 ബില്യൺ ഡോളർ (ഏകദേശം 17,086 കോടി രൂപ) വരുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ 12 മാസത്തിനിടെ മാത്രം 140 ദശലക്ഷം ഡോളറാണ് (ഏകദേശം 1,329 കോടി രൂപ) അദ്ദേഹം സമ്പാദിച്ചത്. അതായത് പ്രതിദിനം ശരാശരി 3.8 ലക്ഷം ഡോളർ (ഏകദേശം 3.6 കോടി രൂപ). ഇന്റർ മയാമിയിൽ നിന്ന് പ്രതിവർഷം 70 മുതൽ 80 ദശലക്ഷം ഡോളർ വരെ (ഏകദേശം 664 കോടി മുതൽ 759 കോടി രൂപ വരെ) ലഭിക്കുന്നതിന് പുറമെ, വിരമിച്ച ശേഷം ക്ലബ്ബിന്റെ ഓഹരികൾ വാങ്ങാനുള്ള പ്രത്യേക അവകാശവും ഇന്റർ മയാമി കരാറിലൂടെ മെസി സ്വന്തമാക്കിയിട്ടുണ്ട്.
ഹോട്ടലുകൾ, വെഞ്ച്വർ ക്യാപിറ്റൽ, സിനിമ മുതൽ സ്പോർട്സ് ഡ്രിങ്ക് വരെ
സ്വന്തം സമ്പാദ്യം വെറുതെ നിക്ഷേപിക്കാതെ കൃത്യമായ ബിസിനസ്സ് സംരംഭങ്ങളാക്കി മാറ്റുന്നതിലും മെസി വിജയിച്ചു. ഇബിസ, മയ്യോർക്ക അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിൽ 'മിം ഹോട്ടൽസ്' എന്ന പേരിൽ ആഡംബര ഹോട്ടൽ ശൃംഖല താരം നടത്തുന്നുണ്ട്. സിലിക്കൺ വാലി കേന്ദ്രീകരിച്ച് ഗെയിമിങ്-ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ 'പ്ലേ ടൈം' എന്ന വെഞ്ചർ ക്യാപിറ്റൽ സ്ഥാപനവും, '525 റൊസാരിയോ' എന്ന പേരിൽ ടിവി-സിനിമാ പ്രൊഡക്ഷൻ കമ്പനിയും മെസിക്കുണ്ട്. ദി മെസി സ്റ്റോർ (വസ്ത്രവ്യാപാരം), മാസ്+ (ഹൈഡ്രേഷൻ ഡ്രിങ്ക്) എന്നിവയും മെസിയുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഭാഗമാണ്.
മയാമിയിലെ പാലസുകളും ആഡംബര പ്രൈവറ്റ് ജെറ്റും
ഏകദേശം 200 ദശലക്ഷത്തിലധികം ഡോളറിന്റെ (ഏകദേശം 1,898 കോടി രൂപ) റിയൽ എസ്റ്റേറ്റ് ശേഖരമാണ് മെസിക്കുള്ളത്. മയാമിയിലെ പോർഷെ ഡിസൈൻ ടവർ, റെഗാലിയ ടവർ, 7.5 മില്യൺ ഡോളർ (ഏകദേശം 71 കോടി രൂപ) വിലമതിക്കുന്ന സിപ്രിയാനി റസിഡൻസസ് ഫ്ലാറ്റുകൾ എന്നിവയ്ക്ക് പുറമെ ബാഴ്സലോണയിലും അർജന്റീനയിലും വലിയ ബംഗ്ലാവുകളുണ്ട്. യാത്രാവശ്യങ്ങൾക്കായി 'ഗൾഫ് സ്ട്രീം വി' എന്ന പ്രൈവറ്റ് ജെറ്റും, മസെറാട്ടി, മെഴ്സിഡീസ് ബെൻസ്, റേഞ്ച് റോവർ അടക്കമുള്ള ആഡംബര വാഹനശേഖരവും മെസിക്കുണ്ട്.
എന്നാൽ ഈ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം 'ലിയോ മെസ്സി ഫൗണ്ടേഷൻ' വഴിയും യൂണിസെഫ് വഴിയും ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി അദ്ദേഹം മാറ്റിവെക്കുന്നുണ്ട്. ചുരുക്കത്തിൽ, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയാലും ബിസിനസ്സിലൂടെയും ആഗോള ബ്രാൻഡ് മൂല്യത്തിലൂടെയും 'മെസി ഇക്കോണമി'യുടെ സൂര്യൻ അസ്തമിക്കാതെ ജ്വലിച്ചുനിൽക്കുക തന്നെ ചെയ്യും.









0 comments