print edition ഇവിടെ ചിരിച്ചു ഇതിഹാസങ്ങൾ; പെലെയും മാറഡോണയും ലോകകപ്പ് ഉയർത്തിയ സ്‌റ്റേഡിയത്തിൽ കിക്കോഫ്

മെക്‌സിക്കോ സിറ്റി: ഇതിഹാസ താരങ്ങളായ പെലെയും ദ്യേഗാേ മാറഡോണയും ലോകകപ്പ് ഉയർത്തിയ സ്‌റ്റേഡിയത്തിലാണ് ഇത്തവണ കിക്കോഫ്. ജൂൺ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടും. അസ്‌ടെക സ്‌റ്റേഡിയമെന്നും വിളിപ്പേരുള്ള ഇവിടെയാണ് പെലെയും മാറഡോണയും ഫൈനൽ ജയിച്ചത്. 1970ൽ ഇറ്റലിയെ 4–1ന് തോൽപ്പിച്ച് ബ്രസീൽ ലോക ചാമ്പ്യൻമാരായി. ഫൈനലിൽ പെലെയും ഗോളടിച്ചു. മാറഡോണയുടെ വിഖ്യാതവിജയം 1986ൽ പശ്‌ചിമജർമനിക്കെതിരെ 3–2ന്.
മെക്‌സിക്കോയും അമേരിക്കയും കാനഡയും സംയുക്തമായാണ് ഇത്തവണത്തെ 23–ാം ലോകകപ്പിൽ ആതിഥേയരാകുന്നത്. മൂന്ന് രാജ്യങ്ങൾ ഒരുമിച്ച് ലോകകപ്പ് നടത്തുന്നത് ആദ്യമായാണ്. 48 ടീമുകൾ പങ്കെടുക്കുന്നതും ആദ്യം. 104 മത്സരങ്ങൾ 16 സ്‌റ്റേഡിയങ്ങളിലാണ്. അമേരിക്കയിൽ 11, മെക്‌സിക്കോയിൽ 3, കാനഡയിൽ രണ്ട്. അമേരിക്കയിൽ 78 മത്സരങ്ങളുണ്ട്. മെക്‌സിക്കോയിലും കാനഡയിലും 13 വീതം. ഉദ്‌ഘാടന മത്സരം നടക്കുന്ന മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയം 1966ലാണ് നിർമിച്ചത്. ഇത്തവണ കിക്കോഫ് അടക്കം അഞ്ച് മത്സരങ്ങളുണ്ട്. ഗ്വാദലഹറ സ്‌റ്റേഡിയത്തിൽ 48,000 കാണികൾക്ക് നാല് കളി കാണാം. മോണ്ടിറെ സ്‌റ്റേഡിയത്തിൽ 53,500 പേർക്ക് ഇരിപ്പിടമുണ്ട്. ഇവിടെ നാല് മത്സരമുണ്ട്.
കാനഡയിൽ രണ്ട് സ്‌റ്റേഡിയങ്ങളിലാണ് ലോകകപ്പ്. ആറ് കളിയുള്ള ടൊറന്റോ സ്‌റ്റേഡിയത്തിലെ ഇരിപ്പിടം 45,000. വാൻകോവർ ബി സി പ്ലേസ് സ്‌റ്റേഡിയത്തിൽ 54,000 പേർക്ക് സൗകര്യമുണ്ട്. ഏഴ് മത്സരങ്ങളാണുള്ളത്.
അമേരിക്കയിലെ ന്യൂ ജഴ്‌സി മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലാണ് ഫൈനൽ. 2010ൽ തുറന്ന സ്‌റ്റേഡിയത്തിൽ 82,500 പേർക്ക് ഫൈനൽ അടക്കം എട്ട് കളി കാണാം. ഡള്ളസ് സ്‌റ്റേഡിയമാണ് ഏറ്റവും വലിപ്പമുള്ളത്. 94,000 കാണികൾക്ക് ഇരിപ്പിടമുണ്ട്. സെമി അടക്കം ഒമ്പത് കളികൾ. ലോസ് ഏഞ്ചൽസ് സ്‌റ്റേഡിയം തുറന്നത് 2020ൽ. 70,000 പേർക്ക് എട്ട് കളികൾ കാണാം. 2028 ഒളിമ്പിക്‌സ് വേദികൂടിയാണ്.
മറ്റ് സ്‌റ്റേഡിയങ്ങൾ (ബ്രാക്കറ്റിൽ ഇരിപ്പിടവും മത്സരങ്ങളും): അറ്റ്‌ലാന്റ (75,000, എട്ട്), ബോസ്‌റ്റൺ (65,000, ഏഴ്), ഹൂസ്‌റ്റൺ (72,000, ഏഴ്), കൻസാസ് സിറ്റി (73,000, ആറ്), മിയാമി (65,000, ഏഴ്), ഫിലാഡൽഫിയ (69,000, ആറ്), സാൻഫ്രാൻസിസ്‌കോ (71,000, ആറ്), സിയാറ്റിൽ (69,000, ആറ്).










0 comments