ഗോൾ കീപ്പർ ദൊന്നരുമ്മയുടെ പ്രകടനം നിർണായകമായി
ദൊന്നരുമ്മ പറന്നു ; അഴ്സണലിനെ തോൽപ്പിച്ച് പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫെെനലിൽ

ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ അഴ്സണലിന്റെ ഗോൾശ്രമം തടയുന്ന പിഎസ്ജി ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ

Sports Desk
Published on May 09, 2025, 03:26 AM | 2 min read
പാരിസ്
അഴ്‌സണലിന്റെ ചാമ്പ്യൻസ് ലീഗ് മോഹം ജിയാൻല്യൂജി ദൊന്നരുമ്മയുടെ കൈകളിൽ തട്ടി പൊലിഞ്ഞു. പാരിസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ രണ്ടാംപാദ സെമിയിൽ ഗോൾകീപ്പർ ദൊന്നരുമ്മയുടെ മികവിൽ പിഎസ്‌ജി അഴ്‌സണലിനെ 2–-1ന് കീഴടക്കി. ആദ്യപാദത്തിൽ ഒരു ഗോളിനായിരുന്നു പാരിസുകാരുടെ ജയം. ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിയുടെ രണ്ടാം ഫൈനലാണ്. 31ന് മ്യൂണിക്കിൽ ഇന്റർ മിലാനുമായി കിരീടപ്പോരിനിറങ്ങും.
ലണ്ടനിൽ നടന്ന ആദ്യപാദത്തിലും അഴ്‌സണലിനെ തടഞ്ഞ ദൊന്നരുമ്മ പാരിസിലും പ്രകടനം ആവർത്തിച്ചു. മത്സരം ആവേശകരമായിരുന്നു. ഇരു ടീമുകളും ആക്രമണ മനോഭാവത്തോടെ പന്ത് തട്ടി. ഫാബിയാൻ റൂയിസും അഷ്‌റഫ് ഹക്കീമിയും പിഎസ്‌ജിക്കായി ലക്ഷ്യം കണ്ടു. അഴ്‌സണലിന്റെ ആശ്വാസം ബുകായോ സാക്കയുടെ ഗോളിലായിരുന്നു. പിഎസ്‌ജി മുന്നേറ്റക്കാരൻ വിതീന്യ തൊടുത്ത പെനൽറ്റി അഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റായ തട്ടിയകറ്റി.
ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ തകർത്തെത്തിയ അഴ്‌സണൽ സ്വന്തം തട്ടകത്തിലാണ് ആദ്യപാദത്തിൽ പിഎസ്‌ജിയോട് വീണത്. രണ്ടാംപാദത്തിൽ തിരിച്ചുവരാനുള്ള കോപ്പുകൂട്ടി മൈക്കേൽ അർടേറ്റയുടെ സംഘം പാരിസിൽ ഇറങ്ങി. തുടക്കംമുതൽ അതിന്റെ ശ്രമങ്ങൾ കണ്ടുതുടങ്ങി. ആദ്യത്തേത് ഡെക്ലാൻ റൈസിന്റെ ഹെഡറായിരുന്നു. നേരിയ വ്യത്യാസത്തിൽ പുറത്ത്. തുടർന്നുള്ള നിമിഷങ്ങൾ അഴ്‌സണലും ദൊന്നരുമ്മയും തമ്മിലുള്ള അങ്കമായിരുന്നു. ഗബ്രിയേൽ മാർട്ടിനെല്ലി ഗോൾമുഖത്തുനിന്ന് തൊടുത്ത ഷോട്ട് അവിശ്വസനീയമാംവിധം ദൊന്നരുമ്മ തടഞ്ഞു. പിന്നാലെ മാർടിൻ ഒദെഗാർദിന്റെ ലോങ്‌റേഞ്ച് ഡ്രൈവ് നെടുങ്കൻ ചാട്ടത്തിലൂടെ, ഒറ്റക്കൈകൊണ്ട് കുത്തിയകറ്റുകയായിരുന്നു.
അഴ്‌സണലിന്റെ ഗോൾശ്രമങ്ങൾക്കിടെയായിരുന്നു പിഎസ്‌ജിയുടെ പ്രത്യാക്രമണം. 20വാര നിന്നുള്ള റൂയിസിന്റെ വോളി റായയെ മറികടന്ന് വലയിലെത്തി. അഴ്‌സണൽ ഞെട്ടി. കളിയിൽ പക്ഷേ, ഇംഗ്ലീഷ് ക്ലബ് പിന്നാക്കം പോയില്ല. സാക്കയിലൂടെ ഒന്നാന്തരം നീക്കം. ഗോളെന്നുറച്ച ഷോട്ട് ഒരിക്കൽക്കൂടി പിഎസ്‌ജി ഗോൾ കീപ്പർ നിർവീര്യമാക്കി. അതിനിടെ പിഎസ്‌ജിക്ക് അനുകൂലമായി പെനൽറ്റി കിട്ടി. ഹക്കീമിയുടെ ഷോട്ട് തടയുന്നതിനിടെ പന്ത് മൈൽസ് ലെവിസ് സ്‌കെല്ലിയുടെ കൈയിൽ തട്ടി.
വിതീന്യയാണ് കിക്ക് എടുത്തത്. എന്നാൽ ദുർബലമായ കിക്ക് റായ എളുപ്പത്തിൽ തടഞ്ഞു.
അഴ്‌സണലിന് ആശ്വസിക്കാൻ കഴിഞ്ഞില്ല. തോമസ് പാർടിയുടെ പിഴവിന് വലിയ വില കൊടുക്കേണ്ടിവന്നു. ഗോൾ മേഖലയിൽവച്ച് പാർടിക്ക് പന്ത് നഷ്ടമായി. പിടിച്ചെടുത്ത ഉസ്‌മാൻ ഡെംബലെ ഹക്കീമിയെ കണ്ടു. ഹക്കീമി അനായാസം ലക്ഷ്യത്തിലേക്ക് തൊടുത്തു.
അഴ്‌സണൽ പൊരുതുന്നത് തുടർന്നു. ഒടുവിൽ ദൊന്നരുമ്മയെ കീഴടക്കുകയും ചെയ്‌തു. സാക്കയാണ് ലക്ഷ്യം കണ്ടത്. ഒപ്പമെത്തിക്കാനുള്ള അവസരവും സാക്കയ്‌ക്ക് കിട്ടിയതാണ്. റിക്കാർഡോ കലഫിയോറി തൊടുത്ത ക്രോസ് ദൊന്നരുമ്മയെ മറികടന്ന് സാക്കയുടെ കാലിൽ കിട്ടിയതാണ്. എന്നാൽ അതിവേഗത്തിലുള്ള നീക്കത്തിൽ ഇംഗ്ലീഷുകാരന് നിയന്ത്രണം നഷ്ടമായി. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
0 comments