ഇന്ത്യക്കായി കളിയ്ക്കാൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ താരം റാഷിദ് ഖാൻ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ്റെ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ തനിക്ക് ലഭിച്ച ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പൗരത്വ വാഗ്ദാനങ്ങൾ നിരസിച്ചതായി വെളിപ്പെടുത്തി. തന്റെ മാതൃരാജ്യത്തോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. 'റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാർഡം' എന്ന തന്റെ വരാനിരിക്കുന്ന ആത്മകഥയിലാണ് 2023-ലെ ഐപിഎൽ സീസണിനിടെ നടന്ന ഈ സംഭവങ്ങളെക്കുറിച്ച് താരം വിവരിക്കുന്നത്.
മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുന്നത് കൂടുതൽ സ്ഥിരതയും ദീർഘകാല അവസരങ്ങളും നൽകുമെന്ന് ഒരു ഉദ്യോഗസ്ഥൻ തന്നെ സമീപിച്ച് പറഞ്ഞതായി റാഷിദ് വെളിപ്പെടുത്തി. "എൻ്റെ രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഞാൻ മറ്റൊരു രാജ്യത്തിന് വേണ്ടിയും കളിക്കില്ല," എന്നായിരുന്നു തൻ്റെ മറുപടിയെന്ന് അദ്ദേഹം പുസ്തകത്തിൽ കുറിച്ചു. ഇന്ത്യയിൽ സ്ഥിരതാമസമാക്കാനും ഇന്ത്യൻ പാസ്‌പോർട്ട് നൽകാമെന്നുമുള്ള വാഗ്ദാനവും അദ്ദേഹം നിരസിച്ചു.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം മോശമാണെന്നും സുരക്ഷിതമായ ഭാവിക്കായി ഇന്ത്യ തിരഞ്ഞെടുക്കണമെന്നും നിർദ്ദേശമുണ്ടായതായി റാഷിദ് പറഞു. "നന്ദി, ഞാൻ എൻ്റെ രാജ്യമായ അഫ്ഗാനിസ്ഥാനുവേണ്ടിയാണ് കളിക്കുന്നത്," എന്ന് പുഞ്ചിരിയോടെ താൻ മറുപടി നൽകിയതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ ആത്മാർത്ഥതയാണ് ഈ വാക്കുകളിലൂടെ നിഴലിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 താരങ്ങളിൽ ഒരാളായി മാറിയിട്ടും റാഷിദ് എന്നും അഫ്ഗാൻ ദേശീയ ടീമിനാണ് മുൻഗണന നൽകിയിട്ടുള്ളത്. 2018-ൽ ഐപിഎല്ലിലെ അദ്ദേഹത്തിൻ്റെ മിന്നും പ്രകടനത്തിന് പിന്നാലെ താരത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് ആരാധകർ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു.
നംഗർഹാറിലെ സാധാരണ സാഹചര്യങ്ങളിൽ നിന്ന് ആഗോള ക്രിക്കറ്റിലെ സൂപ്പർതാരമായി വളർന്ന റാഷിദിൻ്റെ യാത്ര പ്രചോദനാത്മകമാണ്. മികച്ച സൗകര്യങ്ങളുള്ള വലിയ രാജ്യങ്ങളിൽ കളിക്കാൻ അവസരമുണ്ടായിട്ടും സ്വന്തം നാടിനൊപ്പം നിൽക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം കായികലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഇത് അഫ്ഗാനിസ്ഥാൻ എന്ന ക്രിക്കറ്റ് രാഷ്ട്രത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.










0 comments