ഇന്ത്യ- സിംബാവേ രണ്ടാം ട്വന്റി 20; ഓപ്പണിംഗ് സ്ഥാനത്ത് അഭിഷേകിന് പകരം ശ്രേയസിന്റെ വിശ്വസ്തൻ എത്തിയേക്കുമെന്ന് സൂചന

Photo Credit:BCCI
ഹരാരെ: മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ വിജയത്തോടെ ആദ്യ ട്വന്റി 20 യിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്.
എന്നാൽ രണ്ടാം മത്സരത്തിൽ ടീമിൽ ഒരു സുപ്രധാന മാറ്റത്തിന് സാധ്യതായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ട്വന്റി 20 യിൽ മോശം ഫോമിലായ അഭിഷേക് ശർമ്മയ്ക്ക് 8 പന്തില്‍ ഒരു റൺസ് മാത്രമെടുകാനേ സാധിച്ചുള്ളൂ.
ഈ സാഹചര്യത്തിൽ അഭിഷേകിന് ഓപ്പണർ സ്ഥാനം നഷ്ടമായേക്കാൻ സാധ്യതയുണ്ട് . പകരം ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് ടീം അംഗവും വിശ്വസ്തനുമായ ഓപ്പണറും വലം കൈ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ പ്രഭ്സിമ്രാൻ സിംഗ് പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമെന്നാണ് സൂചന.
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ നിലവിൽ ഇടങ്കയ്യൻ ബാറ്റ്‌സ്മാന്മാർ കൂടുതലുള്ളതിനാൽ ഓപ്പണിംഗിൽ 'ലെഫ്റ്റ്-റൈറ്റ്' കോമ്പിനേഷൻ കൊണ്ടുവരാൻ മാനേജ്‌മെന്‍റ് ആഗ്രഹിക്കുന്നുണ്ട്.
ആദ്യ മത്സരത്തിൽ 19 പന്തിൽ 50 റൺസ് നേടി റെക്കോർഡിട്ട കൗമാര താരം 15-കാരൻ വൈഭവ് സൂര്യവംശിയോടൊപ്പം വലം കൈ ബാറ്റ്‌സ്മാനായ പ്രഭ്സിമ്രാൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.
കഴിഞ്ഞ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ തുടരും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാമനായി ക്രീസിലെത്തും. തിലക് വർമ്മ, റിങ്കു സിംഗ്, ഓൾറൗണ്ടർ ശിവം ദുബെ എന്നിവർ മധ്യനിരയില്‍ ടീമിന് കരുത്ത് പകരും
ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബൗളിംഗ് നിരയെ ഇന്ത്യ നിലനിർത്തിയേക്കും. പരിക്കിൽ നിന്ന് തിരിച്ചെത്തി മികച്ച ബൗളിംഗ് പുറത്തെടുത്ത മായങ്ക് യാദവ്, പ്രിൻസ് യാദവ്, അശോക് ശർമ്മ എന്നിവരായിരിക്കും പേസ് ആക്രമണം നയിക്കുക.
ആദ്യ മത്സരത്തിൽ മായങ്ക് യാദവും പ്രിൻസ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു. ലെഗ് ബ്രേക്ക് ഗൂഗ്ലി സ്പിന്നറായ രവി ബിഷ്ണോയും ടീമിൽ തുടരും.
3 പേസ് ബൗളർമാരും ഒരു സ്പിന്നറും ഒരു പേസ് ബൗളിംഗ് ഓൾറൗണ്ടറും അടങ്ങുന്ന അഞ്ച് ബൗളിംഗ് ഓപ്ഷനുമായി ഇറങ്ങിയ ആദ്യ മത്സരത്തിലെ കോമ്പിനേഷൻ മാറ്റാൻ മാനേജ്‌മെന്റ് താല്പര്യപ്പെട്ടേക്കില്ല.









0 comments