ബിഹാറിൽ വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് അതിക്രമം; വെടിയുതിർത്തു

പട്ന: ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ബിഹാറിൽ നടന്ന പ്രക്ഷോഭത്തിന് നേരെ പൊലീസ് അതിക്രമം. പട്നയിൽ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പട്‌നയിലെ ഗാന്ധി മൈതാനത്താണ് വിദ്യാർഥി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധ മാർച്ചിനിടെ കല്ലേറുണ്ടായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു.
വിദ്യാർഥി സംഘടനയായ ഐസയുടെ നേതൃത്വത്തിലാണ് ബിഹാറിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. ബിഹാറിലെ എട്ട് ജില്ലകളിൽ വിദ്യാർഥി പ്രക്ഷോഭം നടക്കുന്നുണ്ട്. സിവാൻ, ഔറംഗബാദ്, പട്ന, ഭഗൽപൂർ, ഛപ്ര തുടങ്ങിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങിയത്.
ഇപ്പോഴും പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെ ആക്രമിച്ച് സ്ഥലത്ത് നിന്നും നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഗാന്ധി മൈതാനത്തിന് സമീപം വിദ്യാർഥികളെ ഒത്തുകൂടാൻ പൊലീസ് അനുവദിക്കുന്നില്ല. പ്രദേശത്ത് എത്തുന്നവരെ കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.
ഇന്ന് പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിൽ ബിഹാർ ബന്ദ് ആചരിച്ചിരുന്നു. മുൻ ബിഹാർ മന്ത്രിയും ആർജെഡി നേതാവുമായ തേജ് പ്രതാബ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധി മൈതാനത്ത് എത്തിയപ്പോഴാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. യുവാക്കൾക്ക് വേണ്ടി ജീവൻ ത്യജിക്കാനും തയ്യാറാണെന്ന് തേജ് പ്രതാപ് പറഞ്ഞു.









0 comments