ഒളിംപിക്സ് ബ്രെയ്ക്ക് ഡാൻസിലെ ആദ്യ വിജയി 'ഇന്ത്യ'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 06:53 PM | 0 min read

പാരിസ് > ഒളിംപിക്സിലെ പുതിയ മത്സരയിനമായ ബ്രെയ്കിങ് എന്ന ബ്രേക്ക് ഡാൻസിന്റെ ആദ്യ വിജയിയായി ഇന്ത്യ സർദ്ജോ. ഇതോടെ ഈ പോരാ‍ട്ടത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വിജയി ആയിരിക്കുകയാണ് ഇന്ത്യ സർദ്ജോ. നെതർലാൻഡ്സിനായാണ് താരം ഒളിംപിക്സിൽ മത്സരിച്ചത്.

ഇന്ത്യയിൽ വേരുകളുള്ള മാതാപിതാക്കളാണ് താരത്തിന്റേത്. അച്ഛൻ ഇന്ഡോ-സുറിനാമിക്കാരനും അമ്മ പകുതി ഇന്ത്യൻ, പകുതി ഡച്ച് വംശജയുമാണ്. അങ്ങനെയാണ് താരത്തിന് 'ഇന്ത്യ' എന്ന പേര് വരാൻ കാരണം.

ആദ്യ ജയം നേടി ഒളിംപിക്സിൽ ചരിത്രമെഴുതിയെങ്കിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടമില്ല. ജപ്പാനിന്റെ ബി-​ഗേൾ ആമി എന്നറിയപ്പെടുന്ന ആമി യുആസയാണ് ബ്രെയ്ക്കിങിന്റെ ചരിത്രത്തിലെ ആദ്യ സ്വർണമെഡൽ ജേതാവ്.



18കാരിയായ ഇന്ത്യ ആദ്യം കളിച്ചുതുടങ്ങിയത് ഫുട്ബോളായിരുന്നു. പിന്നീട് ഹിപ്ഹോപ്പിലേക്കും ശേഷം ബ്രെയ്ക്ക് ‍ഡാൻസിലേക്കും തിരിഞ്ഞു. ഏഴാം വയസിലായിരുന്നു ഇത്. 10ാം വയസിൽ അണ്ടർ 12 വിഭാഗത്തിൽ ഡച്ച് ദേശീയ ചാമ്പ്യൻഷിപ്പ് നേടി.

2022ൽ റെഡ് ബുൾ ബിസി വൺ ലോക കിരീടം നേടിയതോടെ ശ്രദ്ധേയയായി. പിന്നീടാണ് 2024ലെ സമ്മർ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്.

ഇത്തവണ ആദ്യമായായിരുന്നു ഒളിംപിക്സിൽ ഈ മത്സരയിനം ഉൾപ്പെടുത്തിയത്. ചലനങ്ങളെല്ലാം ബ്രെയ്ക്ക് ഡാൻസിന്റേത് പോലെ തോന്നുമെങ്കിലും ഒരു കായികയിനമാണിത്.
70 കളുടെ അവസാനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ സൗത്ത് ബ്രോങ്ക്സിൽ ഉത്ഭവിച്ച തെരുവു നൃത്തത്തിന്റെ ചലനാത്മക ശൈലിയാണ് ബ്രെയ്ക്കിങ്. 2018ൽ ബ്യൂണസ് ഐറിസിൽ നടന്ന സമ്മർ യൂത്ത് ​ഗെയിംസിൽ പരീക്ഷണാർത്ഥം ബ്രെയ്ക്കിങ് ഉൾപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home