"പോരാട്ട കർണാടക' പ്രതീക്ഷയാണ്

കെ പ്രകാശ്, സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറി

സി കെ ദിനേശ്
Published on Apr 05, 2025, 12:06 AM | 1 min read
സീതാറാം യെച്ചൂരി നഗർ : വിഘടിച്ചുനിന്ന സോഷ്യലിസ്റ്റ് വിഭാഗങ്ങളെ ചേർത്ത് ‘സംയുക്ത പോരാട്ട കർണാടക’ എന്ന ഐക്യ പ്രസ്ഥാനം രൂപീകരിക്കാനായത് കർണാടകത്തിൽ സിപിഐ എമ്മിന്റെ നേട്ടമാണെന്ന് സംസ്ഥാന സെക്രട്ടറി കെ പ്രകാശ് പറഞ്ഞു. ദക്ഷിണേന്ത്യയിൽ താരതമ്യേന ചെറിയ ഘടകമാണ് കർണാടകയിലേത്. എന്നാൽ കാർഷിക, വ്യാവസായിക, ഐടി മേഖലയിലെ ഇടപെടലിലൂടെ മുന്നേറാനാണ് ശ്രമിക്കുന്നത്.
കോൺഗ്രസ് സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടുകയാണ്. തെരഞ്ഞെടുപ്പ് നടത്തിയാൽ ചിക്‌ബല്ലാപുർ, കലബുർഗി, ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളിലും ദക്ഷിണ കർണാടകയിലെ മറ്റു ചില മേഖലകളിലും നേട്ടമുണ്ടാക്കാനാകും.
ബിജെപി സർക്കാരിനോട് സമരംചെയ്ത അതേ വിഷയങ്ങൾ മുൻനിർത്തി ഇപ്പോൾ കോൺഗ്രസ് സർക്കാരിനോടും പൊരുതുകയാണ്. വർഗീയതയ്ക്കെതിരെ പോരാടുമെന്ന് പറഞ്ഞ കോൺഗ്രസ് അത് വിഴുങ്ങി. ബിജെപി കൊണ്ടുവന്ന ബീഫ് നിരോധനം പിൻവലിച്ചില്ല. സിപിഐ എമ്മാണ് കലബുർഗിയിൽ ഉൾപ്പെടെ വർഗീയതയ്‌ക്കെതിരെ ശക്തമായ ജനമുന്നേറ്റം നടത്തിയത്.
ഭൂനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ബംഗളൂരുവിൽ മൂന്നുദിവസം സമരം നടത്തി. കൈവശാവകാശ പരിധി ലംഘിച്ച് നൂറുകണക്കിന് ഹെക്ടറാണ് കോർപറേറ്റുകളും പുത്തൻ ഭൂസ്വാമികളും സ്വന്തമാക്കിയത്. കാർഷിക പ്രശ്നങ്ങൾ ഉയർത്തി ബംഗളൂരുവിലും ഗ്രാമീണ മേഖലയിലും അഞ്ചുദിവസത്തെ സമരം നടത്തി. പൊതു–സ്വകാര്യ വ്യവസായങ്ങളിലും ഐടി മേഖലയിലും നടക്കുന്ന ദയയില്ലാത്ത ചൂഷണങ്ങൾക്കെതിരെ ശക്തമായ സമരമാണ് ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്നത്. ബംഗളൂരുവിൽ നടത്തിയ 24 മണിക്കൂർ ധർണയിൽ 15,000 തൊഴിലാളികൾ പങ്കെടുത്തു.
ഐടി മേഖലയിലെ യൂണിയനിൽ കാൽലക്ഷത്തോളം പേർ അംഗങ്ങളാണ്. ഇല്ലാത്ത പ്രതിസന്ധി പറഞ്ഞ് കോർപറേറ്റുകൾ തൊഴിലാളികളെ സമ്മർദത്തിലാക്കുകയാണ്. 31000 പേർ ജോലിചെയ്യുന്ന ടാറ്റയുടെ ഐ ഫോൺ അസംബ്ലിങ് യൂണിറ്റിൽ 1000 പേർ മാത്രമാണ് സ്ഥിരം ജോലിക്കാർ. ഐടി നഗരത്തിൽ എവിടെയും ഈ അവസ്ഥയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുത്താണ് പരിമിതിക്ക് അകത്തുനിന്നുകൊണ്ട് സിപിഐ എം പ്രവർത്തിക്കുന്നതെന്നും പ്രകാശ് പറഞ്ഞു.









0 comments