കറാച്ചിയിൽ കുടുങ്ങിയ മലയാളികൾക്ക് സഹായവുമായി ലോകകേരള സഭ; എട്ടംഗ സംഘം കൊച്ചിയിൽ സുരക്ഷിതരായി എത്തി

കുവൈത്ത് സിറ്റി: ഇറാൻ–ഇസ്രായേൽ സംഘർഷാവത്തെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മലയാളി കുടുംബം ഉൾപ്പെടെ എട്ടുപേർ കൊച്ചിയിൽ സുരക്ഷിതരായി എത്തി. ലോകകേരള സഭയും നോർക്ക റൂട്ട്‌സും ചേർന്നുള്ള ഏകോപിത ഇടപെടലാണ് യാത്രക്കാർക്ക് രക്ഷയായത്.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനമാണ് സുരക്ഷാ സാഹചര്യങ്ങൾ മൂലം കറാച്ചിയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗല്യർ, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്തുതി മേനോൻ എന്നിവരടങ്ങിയ സംഘമാണ് ഇതോടെ പാക് മണ്ണിൽ കുടുങ്ങിയത്. വിമാനത്താവളത്തിൽ കുടുങ്ങിയ വിവരം കുവൈത്തിലെ ലോകകേരള സഭാംഗം മണിക്കുട്ടൻ എടക്കാടിനെ യാത്രക്കാർ അറിയിച്ചതോടെ ഉടൻ നോർക്ക റൂട്ട്‌സുമായി ബന്ധപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിൽ ഏകോപിപ്പിച്ചു.
കറാച്ചിയിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് മാറ്റിയ സംഘത്തെ അവിടെ നിന്നുള്ള കണക്ഷൻ വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. സുരക്ഷിതമായി ജന്മനാട്ടിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ. ലോകകേരള സഭ വെറും പ്രസംഗവേദിയാണെന്ന ആക്ഷേപങ്ങൾക്ക് ശക്തമായ മറുപടിയായി മാറുകയാണ് ഈ രക്ഷാദൗത്യം.










0 comments