ചടയൻ ഗോവിന്ദന്റെ ഓർമപുതുക്കി കേളി

റിയാദ് : പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനും തകർക്കാനും ലക്ഷ്യമിട്ട് ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കേളി കലാസാംസ്കാരിക വേദി. പ്രതിസന്ധികളെയും വേട്ടയാടലുകളെയും അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുവന്നത്. നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾക്കുമുന്നിൽ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കരുത്ത് ചോർന്നുപോകില്ലെന്നും കേളി ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കടുത്ത ആക്രമണങ്ങളും വേട്ടയാടലുകളും നേരിട്ട കാലത്തെല്ലാം അതിനെ അതിജീവിച്ച് ശക്തിപ്പെട്ട ചരിത്രമാണ് പ്രസ്ഥാനത്തിനുള്ളത്. അതേ പോരാട്ടപാരമ്പര്യം ഉൾക്കൊണ്ട് ഇന്നത്തെ വെല്ലുവിളികളെയും നേരിടേണ്ടതുണ്ട്. പാർടി പ്രവർത്തനത്തിന് ഏറ്റവും ദുഷ്കരമായ കാലഘട്ടങ്ങളിലൊന്നിൽ ചടയൻ ഗോവിന്ദൻ നേരിട്ട രാഷ്ട്രീയ വേട്ടയാടലുകളും അടിച്ചമർത്തലുകളും അനുസ്മരണ പ്രസംഗങ്ങളിൽ പരാമർശിക്കപ്പെട്ടു. വ്യക്തികളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിലൂടെ രാഷ-്‌ട്രീയ പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന ചരിത്രപാഠം ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമാണെന്നും കേളി ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതിയംഗം സുരേഷ് കണ്ണപുരം അനുസ-്‌മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതിയംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറിയറ്റംഗം നസീർ മുള്ളൂർക്കര എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതിയംഗങ്ങളായ ഗഫൂർ ആനമങ്ങാട് സ്വാഗതവും ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.









0 comments