നിയന്ത്രണ ലംഘനാരോപണം: എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ശാഖയ്ക്ക് വിലക്ക്

ദുബായ്: ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിഐഎഫ്സി ശാഖയ്ക്ക് പുതിയ കക്ഷികളെ സ്വീകരിക്കുന്നത് വിലക്കി. ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്വിസ് ബോണ്ടുകൾ റീട്ടെയിൽ നിക്ഷേപകർക്ക് വിറ്റെന്നാരോപണത്തെ തുടർന്നാണ് നടപടി.
പുതിയ തീരുമാന നോട്ടീസ് പ്രകാരം പുതിയ ക്ലയന്റുകളെ സമീപിക്കാനോ രജിസ്റ്റർ ചെയ്യാനോ സാമ്പത്തിക ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപദേശം നൽകാനോ ഇടപാടുകൾ ക്രമീകരിക്കാനോ ക്രെഡിറ്റ് സംവിധാനങ്ങൾ ഒരുക്കാനോ, കസ്റ്റഡി സേവനങ്ങൾ ഏർപ്പെടുത്താനോ ശാഖയ്ക്ക് കഴിയില്ലെന്ന് ഡിഎഫ്എസ്എ വ്യക്തമാക്കി. നിലവിലെ ക്ലയന്റുകൾക്ക് സേവനം തുടരുമെന്നും നേരത്തെ ഉൽപ്പന്നങ്ങൾ നൽകിയവരുടെ ഓൺബോർഡിംഗ് പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. വിലക്ക് മാറ്റുകയോ പിൻവലിക്കുകയോ ചെയ്യുന്നത് ഡിഎഫ്എസ്എ വ്യക്തമാക്കുന്ന വരെ തുടരും.
2023-ൽ ക്രെഡിറ്റ് സ്വിസ് ‘അഡിഷണൽ ടിയർ-1’ ബോണ്ടുകൾ യുഎഇയിലെ റീട്ടെയിൽ നിക്ഷേപകർക്ക് വിറ്റതിൽ എച്ച്ഡിഎഫ്സി ബാങ്ക് നിയമലംഘനം നടത്തിയെന്നാരോപിച്ച് അന്വേഷണം നടന്നിരുന്നു. ‘പ്രൊഫഷണൽ ക്ലയന്റ്’ വിഭാഗത്തിലെന്ന വ്യാജ രേഖപ്പെടുത്തലിലൂടെ ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപ ഉൽപ്പന്നങ്ങൾ വിറ്റതാണെന്നായിരുന്നു ആരോപണം. 100-ലധികം നിക്ഷേപകർക്ക് 100 ദശലക്ഷം യുഎസ് ഡോളറിലധികം നഷ്ടമായതായി പരാതി.
ഇന്ത്യയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് , ഇക്കണോമിക് ഒഫൻസ് വിംഗ് എന്നീ ഏജൻസികൾ ബാങ്കിന്റെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസുകളും കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡിഐഎഫ്സി ശാഖയിൽ സെപ്റ്റംബർ 23-ന് 1,489 ക്ലയന്റുകളുണ്ടായിരുന്നുവെന്ന് ബാങ്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും നൽകിയ റിപ്പോർട്ടിൽ അറിയിച്ചു. ദുബായ് പ്രവർത്തനങ്ങൾ ബാങ്കിന്റെ മൊത്തത്തിലുള്ള സാമ്പത്തിക നിലയിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും, നിയമാനുസൃത നിർദേശങ്ങൾ പാലിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.








0 comments