മങ്കട
‘ആ ഗോള് കണ്ടില്ലേ ഓനെ കിലിയൻന്നല്ല കിടിലൻ എംബാപ്പേന്നു വിളിക്കണം’. ഞായറാഴ്‌ച രാത്രി പോളണ്ടിനെതിരെ നടന്ന മത്സരത്തെക്കുറിച്ച് എത്ര വിവരിച്ചിട്ടും ഫ്രാൻസിന്റെ കടുത്ത ആരാധകനായ നാനാട്ടിൽ ഷംസുദ്ദീന് മതിയാവുന്നില്ല. കരിഞ്ചാപ്പാടി കാറ്റാടിപ്പാടത്തെ ചായക്കടയിലാണ് ഫുട്‌ബോൾ ചർച്ച. ചായക്കടയിലെ പറത്തൊടി അബ്ദുവും പറഞ്ഞു ‘ഈ ഫോമാണെങ്കിൽ കപ്പ് ഫ്രാൻസിന് തന്നെ. എന്താ ഓരുടെ സ്‌പീഡ്’.
ഇതുകേട്ട് കുയിലൻതൊടി മുഹമ്മദാലി ഇടയിൽ കയറി ‘ഇത്തവണ ഇംഗ്ലണ്ട് താരമാകും. സെനഗലിനെ ഇടംവലം അനങ്ങാൻ വിടാതെയല്ലേ പൂട്ടിയത്’. കടുത്ത ജർമൻ ആരാധകനാണ് മുഹമ്മദാലി. ജർമനി തോറ്റതോടെ കളംമാറി. പോളണ്ടിനോട് കളിച്ച കളിയുമായി ക്വാർട്ടറിൽ വന്നാൽ ഇംഗ്ലണ്ട് കളിപഠിപ്പിക്കുമെന്നും മുഹമ്മദാലി. ആ വെല്ലുവിളി ഏറ്റെടുത്ത് ഷംസുദ്ദീനും അബ്ദുവും.‘ഒന്നും പഠിപ്പിക്കാനില്ല കപ്പ് ഫ്രാൻസിന് തന്നെ’ വാഴയിൽ ജിഷാറും അവിടെയെത്തി. ഇംഗ്ലണ്ട് കപ്പടിക്കുമെന്നതിൽ ഈസയ്‌ക്കും റഷീദിനും സംശയമില്ല.
‘ആരും കിനാവ് കാണണ്ട കപ്പ് ബ്രസീല് കൊണ്ടോയ്‌ക്കോളും’ ആലുങ്ങൽ അബ്ബാസ് ചർച്ചയിൽ ഇടപെട്ടു. കോപ്പ ഫൈനലിന്റെ ബാക്കി മെസിയും കൂട്ടരും തീർത്തുതരുമെന്ന് സജീബ്.
രാവിലെമുതൽ കാറ്റാടിപ്പാടത്തെ ചായക്കടയിൽ ഫുട്ബോൾ വിശേഷമാണ്. സംഘങ്ങൾ മാറിമാറിയെത്തും. രാത്രി മത്സരം തുടങ്ങുംവരെ അത് തുടരും. കളികാണാൻ കടയുടമ മൊയ്‌തീൻകുട്ടി സജീകരണം ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..